Site iconSite icon Janayugom Online

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; യുവതിയോട് തെളിവെടുപ്പിന് ഹാജരാകണമെന്ന് അനേഷണ കമ്മിറ്റി

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ യുവതിയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് അനേഷണ കമ്മിറ്റി. തെളിവെടുപ്പിനായാണ് എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് ഹാജരാകണമെന്നാണ് ആവശ്യം. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ തനിക്ക് ഹാജരാകാൻ കഴിയില്ലെന്ന് യുവതി മറുപടി നൽകി. എന്നാല്‍ ഭര്‍ത്താവ് എത്തിയാലും മതി എന്ന് അനേഷണ കമ്മിറ്റി പറഞ്ഞതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയക്കിടയിലാണ് യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വയറ്റില്‍ കത്രിക കുടുങ്ങിയ വിവരം യുവതി ഉള്‍പ്പെടെ അറിയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.

സംഭവം പുറത്തറിഞ്ഞതോടെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു . 15 ദിവസത്തിനകം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനാണു നിര്‍ദേശം നല്‍കുകയും ചെയ്തു. ഒക്ടോബർ 28ന് മനുഷ്യാവകാശ കമ്മിഷൻ കോഴിക്കോടുവച്ച് ചേരുന്ന സിറ്റിങ്ങിൽ ഈ കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

2017 നവംബർ 30നായിരുന്നു പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയ്ക്ക് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്. ഇതിനുശേഷം ഹർഷിനയ്ക്ക് അവശതയും വേദനയും ഉണ്ടായിരുന്നു. പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും കണ്ടെത്തെനായില്ല. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്.

Eng­lish Sum­ma­ry: Scis­sors got stuck in the stomach
You may also like this video

Exit mobile version