തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലപ്പുറത്ത് മുസ്‌ലിം ലീഗിലെ തർക്കങ്ങൾ തുടരുന്നു. നിലമ്പൂർ മുനിസിപ്പൽ ലീഗിലാണ് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പൊട്ടിത്തെറിയുണ്ടായത്. ഇന്നലെ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ നിന്ന് ഒരു വിഭാഗം നേതാക്കൾ പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. മുമ്മുള്ളി വാർഡിനെ ചൊല്ലിയായിരുന്നു പ്രധാന തർക്കം. ലീഗ് മുൻസിപ്പൽ സെക്രട്ടറി നാണിക്കുട്ടി കൂമഞ്ചേരിയെ സ്ഥാനാർത്ഥിയാക്കാൻ ഒരു വിഭാഗം ശ്രമിച്ചപ്പോൾ, മുൻ കൗൺസിലർ മുജീബ് ദേവശ്ശേരിയെ മത്സരിപ്പിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെട്ടു.
ഈ തർക്കത്തെത്തുടർന്നാണ് യോഗത്തിൽ പ്രശ്നങ്ങളുണ്ടായത്. മുജീബ് ദേവശ്ശേരിയെ അനുകൂലിക്കുന്ന വിഭാഗം മുമ്മുള്ളി, ചാരംകുളം, പാത്തിപ്പാറ, കോൺഗ്രസ് മത്സരിക്കുന്ന വീട്ടിച്ചാൽ, തോണിപ്പൊയിൽ ഡിവിഷനുകളിലായി 5 ഡിവിഷനുകളിൽ വിമത സ്ഥാനാർത്ഥികളെ (റിബൽ) നിർത്താൻ ആലോചിക്കുന്നതായി അറിയിച്ചു. കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളിലും ലീഗ് നിലമ്പൂരിൽ പരാജയപ്പെട്ടിരുന്നു.

