Site iconSite icon Janayugom Online

ദുരിതത്തിന്റെ രണ്ടാം ദിനം: തെലങ്കാനയിലും ആന്ധ്രയിലും മഴക്കെടുതികളില്‍ പത്ത് മരണം

rainrain

തെലങ്കാനയിലും ആന്ധ്രപ്രദേശിലും തുടർച്ചയായ രണ്ടാം ദിവസവും പേമാരി നാശം വിതച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഴക്കെടുതികളില്‍ ആന്ധ്രപ്രദേശില്‍ പത്ത് പേര്‍ കൂടി മരിച്ചു. മഹബൂബാബാദ്, ഖമ്മം ജില്ലകളിലായി മൂന്ന് പേർ ഒഴുക്കിൽപ്പെട്ടതായും ആശങ്കയുണ്ട്. നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കംമൂലം റെയിൽ‑റോഡ് ഗതാഗതം തടസ്സപ്പെട്ടു. ദക്ഷിണ മധ്യ റയിൽവേയിലെ ഒന്നിലധികം സ്ഥലങ്ങളിലെ ട്രാക്കുകളിൽ വെള്ളക്കെട്ടുമൂലം 99 ട്രെയിനുകൾ റദ്ദാക്കുകയും നാല് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും 54 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്‌തതായി അധികൃതര്‍ പറഞ്ഞു.

രണ്ട് സംസ്ഥാനങ്ങളിലെയും പ്രധാന നദികൾ കരകവിഞ്ഞൊഴുകി. ആയിരക്കണക്കിന് ആളുകളെ ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകൾ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി എന്നിവരുമായി സംസാരിക്കുകയും മഴയും വെള്ളപ്പൊക്കവും നേരിടാൻ കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു.

തെലങ്കാനയിലും ആന്ധ്രപ്രദേശിലും വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനുമായി ഇരുപത്തിയാറ് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ടീമുകളെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. രണ്ട് അയൽ സംസ്ഥാനങ്ങളിലായി ഇതിനകം 12 ടീമുകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും 14 ടീമുകളെ കൂടി അയക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു. 14 ടീമുകളിൽ എട്ടെണ്ണം രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് എയർലിഫ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഹൈദരാബാദിലും രാത്രിയിൽ തുടരുന്ന മഴ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. ഹൈദരാബാദിൽ കൂടുതൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ രണ്ടിന് എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. തെലങ്കാനയിലെ അദിലാബാദ്, നിസാമാബാദ്, രാജന്ന സിർസില്ല, യാദാദ്രി ഭുവൻഗിരി, വികാരാബാദ്, സംഗറെഡ്ഡി, കാമറെഡ്ഡി, മഹബൂബ്‌നഗർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ള കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശിലെ പല സ്ഥലങ്ങളിലും ഇന്ന് മഴയുണ്ടാകും. ശ്രീകാകുളം, വിജയനഗരം, പാർവതിപുരം മന്യം, അല്ലൂരി സീതാരാമ രാജു, കാക്കിനട, നന്ദ്യാല ജില്ലകളിലെ ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. കനത്ത ഒഴുക്കിനെ തുടർന്ന് കൃഷ്ണ നദി കരകവിഞ്ഞൊഴുകുന്നതിനാൽ വിജയവാഡയിലെ പ്രകാശം ബാരേജിൽ ആദ്യഘട്ട മുന്നറിയിപ്പ് നൽകിയതായി താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ആർ കുർമന്ദ് പറഞ്ഞു.

ശനിയാഴ്ച മുതൽ ആന്ധ്രാപ്രദേശിൽ മഴക്കെടുതിയിൽ ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ദിവസം മുമ്പ് എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതൽ നാശം വിതച്ച വിജയവാഡ ജില്ലയിൽ, ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള ബുഡമേരു, ഞായറാഴ്ച പലയിടത്തും കരകവിഞ്ഞൊഴുകി, അജിത് സിംഗ് നഗർ, സ്വാതി തിയേറ്റർ ഏരിയ, പോലീസ് നഗർ ഏരിയ, പടിഞ്ഞാറ്, സെൻട്രൽ മണ്ഡലങ്ങൾ തുടങ്ങി പല നഗര പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. ഈ പ്രദേശങ്ങളിലും മറ്റും നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിലെ രാജരാജേശ്വരി പേട്ടയിലും വെള്ളക്കെട്ട് രൂക്ഷമാണ്. 

Exit mobile version