Site iconSite icon Janayugom Online

രണ്ടാം എല്‍ ക്ലാസിക്കോ; രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും തമ്മില്‍

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. വൈകിട്ട് 3.30ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാമത്തെ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും കൊമ്പുകോര്‍ക്കും. രാത്രി 7.30ന് ഗുവാഹത്തിയിലാണ് മത്സരം. ലീഗിലെ രണ്ടാമത്തെ എല്‍ ക്ലാസിക്കോയെന്നറിയപ്പെടുന്ന മത്സരമാണ് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും തമ്മിലുള്ളത്. ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ ആവേശത്തോടെയാണ് കാണുന്നത്. ചെന്നൈ-മുംബൈ പോരാട്ടം പോലെ തന്നെ അടുത്തിടെയായി രാജസ്ഥാന്‍-പഞ്ചാബ് മത്സരവും എല്‍ ക്ലാസിക്കോയെന്ന് വിശേഷിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ പഞ്ചാബ് രാജസ്ഥാനേക്കാള്‍ മേലെയാണ്. ലീഗില്‍ രണ്ടില്‍ രണ്ടും ജയിച്ച് ഒന്നാം സ്ഥാനക്കാരാണ് പഞ്ചാബ്. എന്നാല്‍ മൂന്നില്‍ ഒരു വിജയം മാത്രമുള്ള രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്താണ്. സഞ്ജു സാംസണ്‍ വീണ്ടും ക്യാപ്റ്റനായി തിരിച്ചെത്തുമെന്നതാണ് ഇന്നത്തെ മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രം.
കൈവിരലിലെ പരിക്കിനെത്തുടര്‍ന്ന് ബാറ്റിങ്ങില്‍ ഇംപാക്ട് പ്ലെയര്‍ ആയി മാത്രമാണ് ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജുവിറങ്ങിയത്. സഞ്ജുവിന് പകരം റിയാന്‍ പരാഗ് ക്യാപ്റ്റനായപ്പോള്‍ ധ്രുവ് ജൂറലായിരുന്നു വിക്കറ്റ് കീപ്പര്‍. എന്നാല്‍ സഞ്ജു വരുന്നതോടെ രാജസ്ഥാന് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഒരാളായി മാറും. സഞ്ജുവിന് ഇത്തവണത്തെ സീസണില്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടില്ല. മികച്ചൊരു തിരിച്ചുവരവാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. 

കൊല്‍ക്കത്തയില്‍ നിന്നും കൂടുമാറിയെത്തിയ ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്സ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയും രണ്ടാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെയും തോല്പിച്ചാണ് പഞ്ചാബിന്റെ വരവ്. മികച്ച ഫോമിലാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുള്ളത്. പഞ്ചാബിനെ പിടിച്ചുകെട്ടാന്‍ രാജസ്ഥാനാകുമോയെന്ന് കണ്ടറിയണം.
സീസണില്‍ മോശം പ്രകടനത്തിലൂടെയാണ് ചെന്നൈ കടന്നുപോകുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ട് തോല്‍വിയുമുള്‍പ്പെടെ രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈ. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് വിജയം നേടിയ ചെന്നൈ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയും രാജസ്ഥാന്‍ റോയല്‍സിനെതിരെയും പരാജയമറിഞ്ഞു. വമ്പന്‍ സ്കോര്‍ നേടുന്നതിലും ചേസ് ചെയ്യുന്നതിലും ചെന്നൈ പരാജയമാകുന്നതാണ് തോല്‍വിക്ക് കാരണം. അതേസമയം പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. രണ്ടില്‍ രണ്ടും ജയിച്ചാണ് ഡല്‍ഹിയുടെ വരവ്. ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെയും രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെയുമാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. നിലവിലുള്ള പ്രകടനം ആവര്‍ത്തിക്കാനാണ് അക്സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹിയിറങ്ങുന്നത്. നിലവിലെ സ്ഥിതിയില്‍ വിജയസാധ്യത ഡല്‍ഹിക്കാണെങ്കിലും എപ്പോള്‍ വേണമെങ്കിലും വമ്പന്‍ തിരിച്ചുവരവ് നടത്താനാകുന്ന ടീമാണ് ചെന്നൈ. അതിനാല്‍ തന്നെ മത്സരം പ്രവചനാതീതമായി മാറും.

Exit mobile version