Site icon Janayugom Online

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണം സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള അധ്യാപക-സര്‍വീസ് സംഘടനാ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 11ന് മാനവീയം വീഥിയിൽ നിന്നും മാര്‍ച്ച് ആരംഭിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളില്‍ നിന്നായി 25,000 പേര്‍ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി സമരസമിതി ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2012 മുതല്‍ ജീവനക്കാരും അധ്യാപകരും പ്രക്ഷോഭത്തിലാണ്.

2016ലെ എല്‍ഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനവുമായിരുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഗോവ സര്‍ക്കാരുകള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് പഴയ പെന്‍ഷന്‍ രീതി നടപ്പാക്കുകയാണ്. വിഷയത്തില്‍ ജീവനക്കാരുമായി ഒരു ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുവാന്‍ തീരുമാനിച്ചത്. മാർച്ചിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം സമര പ്രഖ്യാപന കൺവെൻഷനുകൾ, പ്രചരണ ജാഥകൾ, വിശദീകരണ യോഗങ്ങൾ, ഐക്യദാർഢ്യസദസുകൾ എന്നിവ സംഘടിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എകെഎസ്‍ടിയു സംസ്ഥാന പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ കെ പി ഗോപകുമാര്‍, സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് സുധികുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish sum­ma­ry; Sec­re­tari­at March to with­draw par­tic­i­pa­tion pen­sion today

You may also like this video;

Exit mobile version