Site iconSite icon Janayugom Online

വിമാനങ്ങളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കി

ദുര്‍ഗാപുര്‍ സംഭവത്തിന് പിന്നാലെ വിമാനങ്ങള്‍ക്കുള്ളിലെ സുരക്ഷാ പരിശോധന കര്‍ശനമാക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഡിസിഎ). കാബിനുള്ളില്‍ രാത്രി പരിശോധന നടത്തുമെന്നും ജിഡിസിഎ അറിയിച്ചു. ദുര്‍ഗാപുരില്‍ വിമാനം ഇളകിയാടി യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തെ തുടര്‍ന്നാണ് സുരക്ഷാ പരിശോധന ശക്തമാക്കിയിരിക്കുന്നത്.

ഞായറാഴ്ചയാണ് മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം (എസ്ജി-945) ലാൻഡിങ്ങിന് മുമ്പായി ആടിയുലഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചത്. യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികൾ യാത്രക്കാരുടെ തലയിൽ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഡിജിസിഎ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 14 യാത്രക്കാര്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്. എട്ടുപേർ ആശുപത്രി വിട്ടു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പുറത്താക്കുകയും ചെയ്തു.

മുഴുവന്‍ വിമാനങ്ങളിലും സുരക്ഷാ പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഡിജിസിഎ മേധാവി അരുണ്‍ കുമാര്‍ പറഞ്ഞു. പ്രധാന വിമാനത്താവളങ്ങളില്‍ പരിശോധന ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കാബിന്‍ സുരക്ഷയും വിമാനത്തിന്റെ ഫിറ്റ്നസുമാണ് പ്രധാനമായും പരിശോധിക്കുക. 70 വിമാനങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; Secu­ri­ty checks on air­craft have been tightened

You may also like this video;

Exit mobile version