ഹരിയാന കേഡറിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ പുരൺ കുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചണ്ഡീഗഢിലെ സെക്ടർ 11ലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ആയിരുന്നു സംഭവം. സ്വയം ജീവനൊടുക്കിയതാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് സഹപ്രവർത്തകരും പോലീസ് അധികൃതരും. ഉച്ചയ്ക്ക് 1.30ഓടെ സെക്ടർ 11 പൊലീസ് സ്റ്റേഷനിലാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പുരൺ കുമാറിനെ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ചണ്ഡീഗഢ് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് കൻവർദീപ് കൗർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവസ്ഥലത്ത് ആത്മഹത്യാക്കുറിപ്പുകളൊന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

