ആർ നല്ലകണ്ണിന്റെ വേർപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും രാജ്യത്തിനാകെയും നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ‘നീതിബോധ’മായിരുന്നു സഖാവ് ആർഎൻകെ എന്നറിയപ്പെട്ട നല്ലകണ്ണ്. നാടിന്റെ വളർച്ചയ്ക്കും പുരോഗതിക്കും നിസ്വാർത്ഥരായ മനുഷ്യരുടെ അവകാശങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു. ആരോഗ്യം അനുവദിച്ചിടത്തോളം അദ്ദേഹം പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നു. നിശ്ചയദാർഢ്യത്തോടെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് നേതൃത്വം നൽകിയ നല്ലകണ്ണിന്റെ ജീവിതം പുതുതലമുറയ്ക്കാകെ ഒരു പാഠപുസ്തകമാണ്. രാഷ്ട്രീയത്തിനതീതമായി തമിഴ്നാടിന്റെ സ്നേഹം ഏറ്റുവാങ്ങാനായ നേതാവായിരുന്നു അദ്ദേഹം. ഉജ്വലവും ധീരവുമായ ഏറെ സമരപോരാട്ടങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയതെന്നും എം വി ഗോവിന്ദന്‍ അനുസ്മരിച്ചു.
രാഷ്ട്രീയത്തിലെ നീതിബോധം: എം വി ഗോവിന്ദന്‍

