Site iconSite icon Janayugom Online

ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ ഗുരുതര വീഴ്ച; രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി രോഗബാധ

ജാർഖണ്ഡിലെ സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിൽനിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. ചൈബാസ സദർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽനിന്ന് രക്തം സ്വീകരിച്ച തലസീമിയ രോഗികളായ കുട്ടികൾക്കാണ് രോഗം ബാധിച്ചത്. തലസീമിയ രോഗബാധിതനായ ഏഴ് വയസ്സുകാരനാണ് ആദ്യം എച്ച്‌ഐവി പോസിറ്റീവ് ആയത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് നാല് കുട്ടികൾക്കു കൂടി എച്ച്‌ഐവി പോസിറ്റീവെന്ന് കണ്ടെത്തിയത്. തലസീമിയ രോഗിയായ കുട്ടിയ്ക്ക് ബ്ലഡ് ബാങ്കിൽനിന്ന് 25 യൂണിറ്റ് രക്തം സൗജന്യമായി നൽകിയിരുന്നു. എന്നാൽ രക്തം സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.

എച്ച്‌ഐവി ബാധിതന്റെ രക്തം സ്വീകരിച്ചതിനാലാണ് കുട്ടിയ്ക്ക് രോഗബാധയുണ്ടായതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ, രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്‌ഐവി ബാധിച്ചതെന്ന് ഉറപ്പിക്കാനാവില്ലെന്നും ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിച്ചാലും ഇത്തരം പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നും ആശുപത്രിയിലെ സിവിൽ സർജൻ ഡോ. സുശാന്തോ മാജി പ്രതികരിച്ചു. സംഭവത്തിൽ വിദഗ്ധ അന്വേഷണത്തിനായി സർക്കാർ അഞ്ചംഗ മെഡിക്കൽ സംഘത്തെ രൂപീകരിച്ചു. കുട്ടികൾക്ക് രക്തം നൽകിയ രക്തദാതാക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

Exit mobile version