Site icon Janayugom Online

തെളിവില്ലാത്തതിനാൽ രാജ്യത്ത് ഓരോ വർഷവും തള്ളിക്കളയുന്നത് 7,50,000 കേസുകൾ

തെളിവുകള്‍ ഇല്ലാത്തതിനാല്‍ രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 7,50,000 കേസുകള്‍ തള്ളിക്കളയുന്നതായി റിപ്പോര്‍ട്ട്. 2020 വരെയുള്ള അഞ്ച് വര്‍ഷത്തെ കാലയളില്‍ ഐപിസി, പ്രത്യേക പ്രാദേശിക നിയമങ്ങള്‍ (എസ്എല്‍എല്‍) പ്രകാരം രജിസ്റ്റര്‍ ചെയ്ത ശരാശരി ഏഴര ലക്ഷം കേസുകള്‍ ഇത്തരത്തില്‍ അവസാനിപ്പിച്ചതായി നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ (എന്‍സിആര്‍ബി) യുടെ കണക്കകള്‍ വ്യക്തമാക്കുന്നു. ഈ കേസുകള്‍ക്ക് ആധാരമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും തെളിവുകള്‍ കണ്ടെത്താനാകാത്തതിനാല്‍ ഇവ അവസാനിപ്പിക്കുകയായിരുന്നു.

2016 മുതലാണ് തെളിവുകളുടെ അഭാവത്തില്‍ തള്ളിക്കളഞ്ഞ കേസുകളുടെ കണക്കുകള്‍ എന്‍സിആര്‍ബി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളുടെ കൂട്ടത്തിലാണ് ഇത്തരം കേസുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൃത്യം നടന്നുവെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
2016ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 14 ശതമാനമാണ് തെളിവുകളില്ലാതെ തള്ളിക്കളഞ്ഞത്. 2018ല്‍ 17ഉം 2019ല്‍ ഇത് 16ഉം ശതമാനമായിരുന്നു. 2020ല്‍ ഇത് 12 ശതമാനമായെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആകെ കേസുകളുടെ ആറില്‍ ഒരു ഭാഗവും തെളിവുകളുടെ അഭാവത്തില്‍ അവസാനിപ്പിച്ചുവെന്ന് ഇന്ത്യസ്പെന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2016–20 കാലയളവിനുളളില്‍ 60 ശതമാനം മോഷണക്കേസുകളാണ് തെളിവുകള്‍ ഇല്ലാത്തിനാല്‍ പൊലീസ് അവസാനിപ്പിച്ചത്. ഇലക്ട്രിസിറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത 70 ശതമാനം കേസുകളും അവസാനിപ്പിച്ചു. ഐപിസി വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത 70 ശതമാനം കേസുകളാണ് അവസാനിപ്പിച്ചത്. ഇതില്‍ മൊത്തം കേസുകളുടെ പത്തില്‍ ഒരെണ്ണം ഇത്തരത്തില്‍ തള്ളിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ പരിശീലനം നേടിയ ഉദ്യോഗസ്ഥരും ഫോറന്‍സിക് പരിശോധനകളും ആവശ്യമായി വരുന്ന ആളുകള്‍ ശാരീരികമായി ആക്രമിക്കപ്പെട്ട കേസുകളാണ് ഇതില്‍ ഭൂരിപക്ഷവും. 

പൊലീസ് ഓരോ സംസ്ഥാനത്തിന്റെ വിഷയമാണെങ്കിലും ഇന്ത്യയിലുടനീളമുള്ള പൊലീസ് സേനകൾ വ്യവസ്ഥാപരമായ ശേഷി, ഫോറൻസിക് പിന്തുണ, പരിശീലനം എന്നിവയുടെ അഭാവമാണ് നേരിടുന്നതെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ പോരായ്മ ഓരോ കേസിന്റെയും അന്വേഷണത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ പ്രതികൂലമായി ബാധിക്കാറുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്രൈംബ്രാഞ്ച് പോലുള്ള പ്രത്യേക അന്വേഷണ ഏജന്‍സികളില്‍ എല്ലാ റാങ്കുകളിലുള്ള തസ്തികകളില്‍ ഒഴിവുകള്‍ വര്‍ധിച്ചു വരികയാണെന്ന് ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ഡെവലപ്പ്മെന്റ് (ബിപിആര്‍ഡി) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അന്വേഷണം മെച്ചപ്പെടുത്തി കേസ് തീര്‍പ്പാക്കണമെങ്കില്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും മികച്ച നിയമ വൈദ്യശാസ്ത്ര പാടവമുള്ളവരുടെ സഹായം ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

Eng­lish Sum­ma­ry : sev­en and half lakh cas­es are dis­posed by courts in india due to no evidence

You may also like this video :

Exit mobile version