Site iconSite icon Janayugom Online

ഇസ്രയേല്‍ തീര്‍ത്ഥാടക സംഘത്തിലെ ഏഴുപേര്‍ മുങ്ങി; 31 തീര്‍ത്ഥാടകരെ തടഞ്ഞുവച്ചു

കേരളത്തില്‍ നിന്ന് ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്തിന് പോയ 47 സംഘത്തിലെ ഏഴുപേര്‍ യാത്ര കൊണ്ടുപോയ ഏജന്‍സിയെ കബളിപ്പിച്ച് ഇസ്രയേലിലെ ഹോട്ടലില്‍ നിന്നും മുങ്ങി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 31 തീര്‍ത്ഥാടകരെ ഇസ്രയേല്‍ ടൂര്‍ കമ്പനി ജറുസലേമില്‍ തടഞ്ഞുവെച്ചു.
മലപ്പുറം കുന്നുമ്മലിലെ ഗ്രീന്‍ ഒയാസിസ് ട്രാവല്‍ ഏജന്‍സിയാണ് ഈ മാസം 25ന് തീര്‍ത്ഥാടക സംഘത്തെ ഇസ്രയേലും പലസ്തീനും ഈജിപ്തും സന്ദര്‍ശിക്കാന്‍ കൊണ്ടുപോയത്. 47 അംഗ സംഘത്തിലെ ഒമ്പത് പേര്‍ക്ക് ഇസ്രയേല്‍ വിസ നിഷേധിച്ചതിനെ തുടര്‍ന്ന് അങ്ങോട്ടുള്ള യാത്ര സാധ്യമായില്ല. ഇവര്‍ ഈജിപ്‌തും ജോര്‍ദ്ദാനും സന്ദര്‍ശിച്ച ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ശേഷിച്ച 38 പേര്‍ ഇസ്രയേയില്‍ എത്തുകയും ജെറുസലേമിലെ മസ്ജിദ് അല്‍ അഖ്സ കാണാന്‍ ഒരുമിച്ച് പോവുകയും ചെയ്തു. മസ്ജിദ് അല്‍ അഖ്സയില്‍ നിന്നാണ് ഏഴുപേര്‍ അപ്രത്യക്ഷരായത്.
ആസൂത്രിതമായാണ് സംഘം ഏഴുപേരും കടന്നു കള‍ഞ്ഞതെന്നും ഇതിനു പിന്നില്‍ അനധികൃത കുടിയേറ്റക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളാണെന്ന് സംശയിക്കുന്നതായും ഒയാസിസ് ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാരായ ഇര്‍ഫാന്‍, നൗഫല്‍, ജലീല്‍ മംഗലത്തൊടി, മൂസ മുരിങ്ങേക്കല്‍ എന്നിവര്‍ അറിയിച്ചു.
തിരുവനന്തപുരം സ്വദേശികളായ നസീര്‍ അബ്ദുല്‍ റബ്ബ്, ഷാജഹാന്‍ അബ്ദുള്‍ ഷുക്കൂര്‍, ഹക്കീം അബ്ദുല്‍ റബ്ബ്, ഷാജഹാന്‍ കിതര്‍ മുഹമ്മദ്, കൊല്ലം സ്വദേശികളായ ബീഗം ഫാന്റസിയ, നവാസ് സുലൈമാന്‍ കുഞ്ഞ് ഇയാളുടെ ഭാര്യ ബിന്‍സി ബദറുദ്ദീന്‍ എന്നിവരെയാണ് കാണാതായത്. സുലൈമാന്‍ എന്നയാളാണ് ഇവരുടെ യാത്ര സംബന്ധിച്ച പണമിടപാടുകള്‍ നടത്തിയിട്ടുള്ളത്. സുലൈമാന്റെ മൊബൈല്‍ നമ്പര്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നും ട്രാവല്‍ ഏജന്‍സി പറയുന്നു.
യാത്രയ്ക്കിടെ മുങ്ങിയവരുടെ ഒറിജിനല്‍ പാസ്പോര്‍ട്ടുകള്‍ മലപ്പുറത്തെ ട്രാവര്‍ ഏജന്‍സിയുടെ കൈവശമുണ്ട്. യാത്ര സംഘത്തിലെ ഏഴുപേര്‍ കടന്നുകളഞ്ഞതിനെ തുടര്‍ന്ന് മറ്റുള്ള 34 യാത്രക്കാരെ ഇസ്രയേല്‍ ടൂര്‍ കമ്പനി ഭക്ഷണം പോലും നല്‍കാതെ ബുദ്ധിമുട്ടിക്കുകയാണ്. 12 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്ന സംഘത്തെയാണ് ജറുസെലെമില്‍ തടഞ്ഞുവച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇസ്രായേയിലെ ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കാന്‍ പോയ സംഘത്തിലെ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ അവിടെ കാണാതാവുകയും പിന്നീട് അയാള്‍ തിരിച്ചെത്തുകയും ചെയ്ത സംഭവമുണ്ടായിരുന്നു.

eng­lish sum­ma­ry; Sev­en of the Israeli pil­grim group drowned; 31 pil­grims were detained

you may also like this video;

Exit mobile version