Site icon Janayugom Online

തിരുവനന്തപുരത്ത് സ്ത്രീക്കുനേരെ ലൈംഗികാതിക്രമം; കേസ് രജിസ്റ്റർ ചെയ്യാത്ത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, വനിതാ കമ്മിഷൻ കേസെടുത്തു

നഗരത്തിൽ സ്ത്രീക്കുനേരെ അ‍ജ്ഞാതന്റെ ക്രൂരമായ ആക്രമണം. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ യഥാസമയം കേസ് രജിസ്റ്റർ ചെയ്യാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി. പേട്ട പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയരാജ്, സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവരെയാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.

വഞ്ചിയൂർ മൂലവിളാകം ജങ്ഷനിൽ 13ന് രാത്രി 11 മണിയോടെ ആയിരുന്നു ആക്രമണം. മൂലവിളാകം സ്വദേശിയായ 49 കാരിയാണ് ആക്രമണത്തിന് ഇരയായത്. മകൾക്കൊപ്പം താമസിക്കുന്ന ഇവർ മരുന്ന് വാങ്ങാനായി സ്കൂട്ടറിൽ പോയി മടങ്ങവേ, മൂലവിളാകം ജങ്ഷനിൽ നിന്നും ബൈക്കിൽ അ‍ജ്ഞാതനായ ഒ­രാൾ പിന്തുടർന്നു. അക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്കൂട്ടർ വേഗത്തിൽ ഓടിച്ച് വീട്ടുവളപ്പിലേക്കു കയറ്റാൻ ശ്രമിക്കവേ ഇയാൾ വാഹനം മുന്നിലേക്കു കയറ്റി തടയുകയായിരുന്നു. തുടര്‍ന്ന് ദേഹോപദ്രവം ഏല്പിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ച­െയ്തു. എതിർത്തതോടെ അക്രമി തലമുടിക്ക് കുത്തിപ്പിടിച്ച് അടുത്തുള്ള കരിങ്കൽ ചുമരിലേക്ക് ഇടിച്ചു. ആക്രമണത്തില്‍ സ്ത്രീയുടെ ഇടതുകണ്ണിനും കവിളിലും പരിക്കേറ്റു.

സംഭവം നടന്ന ഉടന്‍ പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. കേസെടുക്കണമെങ്കിൽ മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷം, നടപടി ആവശ്യപ്പെട്ട് കമ്മിഷണർക്ക് പരാതി നൽകിയതിനു ശേഷമാണ് പൊലീസ് കേസെടുത്തതെന്നും പരാതിക്കാരി പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതിയുടെ വ്യക്തതയില്ലാത്ത ചിത്രം ലഭിച്ചിട്ടുണ്ടെന്നും അക്രമി ലഹരി മരുന്നിന് അടിമയാണോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മുമ്പ് സമാനമായ കേസുകളിൽ അറസ്റ്റിലായവരുടെ വിവരം ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയ കേസെടുത്തതായി ചെയര്‍പേഴ്സണ്‍ പി സതീദേവി അറിയിച്ചു. പേട്ട പൊലീസിനോട് കമ്മിഷൻ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ചെ­യര്‍പേഴ്സണ്‍ പറ‌ഞ്ഞു.

Eng­lish Sum­ma­ry: Sex­u­al assault on woman in Thiruvananthapuram
You may also like this video

Exit mobile version