Site icon Janayugom Online

ഷാജൻ സ്കറിയ അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു: ഡല്‍ഹി ഹൈക്കോടതി

ഭരണഘടന പൗരന് ഉറപ്പ് നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്കറിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കോടതി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാർത്തകളും പിൻവലിക്കാൻ ഷാജൻ സ്കറിയയോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീർത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഷാജൻ സ്കറിയയെയും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹർജി പരിഗണിച്ച് കൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്. ഷാജൻ സ്കറിയക്ക് കോടതി സമൻസ് അയച്ചു. 

അപകീർത്തികരമായ ഉള്ളടക്കങ്ങൾ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ ഷാജൻ സ്കറിയയ്ക്ക് 24 മണിക്കൂർ സമയമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. തയ്യാറായില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും കോടതി നിർദേശം നൽകി. കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ഓഗസ്റ്റ് 22ന് കേസ് വീണ്ടും പരിഗണിക്കും. 

Eng­lish Summary;Shajan Skaria abus­es free­dom of speech: Del­hi High Court
You may also like this video

Exit mobile version