Site icon Janayugom Online

സ്രാവ് ആക്രമണം; സിഡ്നിയിലെ ബീച്ചുകള്‍ അടച്ചുപൂട്ടി

സ്രാവുകളുടെ ആക്രമണത്തെ തുടര്‍ന്ന് സിഡ്നിയിലെ ബീച്ചുകളില്‍ സന്ദര്‍ശന വിലക്ക്. സിഡ്‌നിയിലെ ഐക്കണിക് ബോണ്ടി, ബ്രോന്‍റെ ഉള്‍പ്പെടെയുള്ള ബീച്ചുകളിലാണ് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്രാവിന്റെ ആക്രമണത്തില്‍ നീന്തല്‍ക്കാരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നടപടി. സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ ബീച്ചുകളില്‍ ആളുകള്‍ ഇറങ്ങരുതെന്നും നീന്തല്‍ മത്സരങ്ങള്‍ മാറ്റി വയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

ആസ്‌ട്രേലിയയിൽ നിന്ന് 20 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ബേ ബീച്ചിൽ നീന്തുകയായിരുന്ന ആളെയാണ് സ്രാവ് ആക്രമിച്ചത്. കൊല്ലപ്പെട്ടയാളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അക്രമണ സ്ഥലത്ത് സ്രാവുകളെ പിടികൂടാനുള്ള ഡ്രം ലൈനുകള്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. 

പ്രദേശത്ത് ഇപ്പോഴും സ്രാവിന്റെ സാന്നിധ്യം ഉണ്ടോയെന്ന് ഉറപ്പാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സ്രാവിന്‍റെ ആക്രമം പ്രദേശത്തെയാകെ ഞെട്ടിച്ചിരിക്കുകയാണെന്നും ലിറ്റിൽ ബേ ഉൾപ്പെടുന്ന റാൻഡ്‌വിക്ക് കൗൺസിലിന്‍റെ മേയർ ഡിലൻ പാർക്കർ മാധ്യമങ്ങളോട് പറഞ്ഞു. 60 വർഷങ്ങൾക്കിടെ ആദ്യമായാണ് സ്രാവിന്‍റെ ആക്രമണത്തെ തുടർന്ന് ഒരാള്‍ കൊല്ലപ്പെടുന്നത്. 

Eng­lish Sum­ma­ry; Shark attack; Syd­ney’s beach­es closed
You may also like this video

Exit mobile version