Site icon Janayugom Online

സഹതടവുകാരുടെ പരാതി: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ അട്ടക്കുളങ്ങര ജയിലിൽ നിന്ന് മാറ്റി

പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ സഹതടവുകാരുടെ പരാതിയെ തുടര്‍ന്ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് മാറ്റി. മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. ഗ്രീഷ്മയടക്കം രണ്ട് തടവുകാരെയാണ് അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലാണ് തടവിൽ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് തന്റെ കാമുകനായ ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവിൽ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരും കേസിൽ പ്രതിയാണ്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം നടത്തിയത്.

Eng­lish Sum­ma­ry: sharon mur­der case accused greesh­ma jail transfer
You may also like this video

Exit mobile version