Site icon Janayugom Online

ശശി തരൂര്‍ പുറത്തിറക്കിയത് പൊള്ളയായ ‘വികസന രേഖ’

ജനസേവനത്തിന്റെ സഫലമായ 15 വര്‍ഷങ്ങള്‍ എന്ന പേരില്‍ ശശി തരൂര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത് ‘വികസന രേഖ’. കഴിഞ്ഞ 15 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശശി തരൂരിന്‌ അവകാശപ്പെടാനുള്ള ഒരു വികസന പദ്ധതിയും ഇല്ലെന്നിരിക്കെയാണ് 2009 മുതൽ 2024 വരെ താൻ ചെയ്‌ത കാര്യങ്ങളെന്ന പേരില്‍ ‘വികസന രേഖ’ പുറത്തിറക്കിയിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും സംസ്ഥാന സർക്കാർ ഇടപെടലുകളിലൂടെ ലഭിച്ചവയാണ്‌. വിഴിഞ്ഞം തുറമുഖം മുതൽ വന്ദേഭാരത്‌ എക്‌സ്‌പ്രസുവരെ താൻ ഇടപെട്ട്‌ കൊണ്ടുവന്നതാണ്‌ എന്നാണ്‌ തരൂരിന്റെ അവകാശ വാദം. 

പന്ന്യൻ രവീന്ദ്രൻ എംപിയായിരുന്നപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിന്‌ എയിംസ് ‌മോഡൽ വികസനങ്ങൾ നടത്താൻ 200 കോടിയുടെ പദ്ധതി നേടിയെടുത്തെങ്കിലും തുടർന്നുവന്ന തരൂർ അത്‌ മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യം കാട്ടിയില്ല. തിരുവനന്തപുരത്തെ ബാർസിലോണപോലെ ഇരട്ടനഗരമാക്കും, തിരുവനന്തപുരത്തിന്‌ എയിംസ്‌ കൊണ്ടുവരും, ഹൈക്കോടതി ബഞ്ച്‌ സ്ഥാപിക്കും തുടങ്ങിയവയും തരൂരിന്റെ വാഗ്ദാനങ്ങള്‍ മാത്രമായി. 

ഹൈമാസ്‌റ്റ്‌ ലൈറ്റുകൾ അനുവദിച്ചു നല്‍കിയതല്ലാതെ തരൂരിന്റേതെന്ന് പറയാന്‍ ഒരു വികസനവും മണ്ഡലത്തിൽ കാണാനില്ലെന്ന് ജനങ്ങള്‍ തന്നെ പറയുന്നു. പൊഴിയൂർ ഹാർബർ, പുലിമുട്ട്‌ സ്ഥാപിക്കൽ എന്നിവയിൽ നൽകിയ ഉറപ്പുകൾ പാലിച്ചില്ല. സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ തിരുവനന്തപുരം ആർസിസി, മെഡിക്കൽ കോളജ്‌, ജനറൽ ആശുപത്രി എന്നിവയുടെ വികസനത്തിലും ഒരു സംഭാവനയും നൽകാൻ തരൂരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരാണ് ആശുപത്രികളുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയത്. നേമം റെയിൽവേ ടെർമിനൽ, കൊച്ചുവേളി കോച്ച്‌ ടെർമിനൽ, കഴക്കൂട്ടം, ബാലരാമപുരം, നെയ്യാറ്റിൻകര, ധനുവച്ചപുരം, പാറശാല റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം എന്നിവ വാക്കില്‍ മാത്രമായിരുന്നു. അന്താരാഷ്‌ട്ര വിമാനത്താവളത്തെ സ്വകാര്യവൽകരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്‌ അനുകൂലനിലപാടെടുക്കുകയും ചെയ്‌തു.

Eng­lish Sum­ma­ry: Shashi Tha­roor released a hol­low ‘Vikasana Rekha’
You may also like this video

Exit mobile version