ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും. മുൻ പ്രതിരോധ മന്ത്രിയായ അദ്ദേഹം ജപ്പാന്റെ നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായാണ് ചുമതലയേൽക്കുന്നത്. ഫ്യൂമിയോ കിഷിദയുടെ പിൻഗാമിയെ കണ്ടെത്താനുള്ള മത്സരത്തിൽ ആകെ ഒൻപത് സ്ഥാനാർഥികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ കടത്തിവെട്ടിയാണ് ഷിഗെരു ഇഷിബ വിജയം നേടിയത്. ഫ്യൂമിയോ കിഷിദ ഔദ്യോഗികമായി സ്ഥാനമൊഴിയുന്ന ഒക്ടോബർ ഒന്നിന് തന്നെയായിരിക്കും ഷിഗെരു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
എല്ലാവർക്കും പുഞ്ചിരിയോടെ ജീവിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ഒരു രാജ്യമായി ജപ്പാനെ മാറ്റാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം എന്നായിരുന്നു വിജയശേഷമുള്ള ഷിഗെരുവിന്റെ ആദ്യ പ്രതികരണം. ബാങ്കിങ് ഉദ്യോഗസ്ഥൻ ആയിരുന്ന ഇഷിബ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. എന്നാൽ സ്വന്തം പാർട്ടിയെ തന്നെ വിമർശിച്ച് അദ്ദേഹം പല തവണ വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ന്യൂക്ലിയർ എനർജിയെ ആശ്രയിക്കുന്നത് ഉൾപ്പെടെയുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നിരവധി നയങ്ങളെ ഇഷിബ വിമർശിച്ചത് വലിയ ചർച്ചയായിട്ടുണ്ട്. 67‑കാരനായ ഷിഗെരു ഇഷിബ കടുത്ത ദേശീയവാദിയായ സനേ തകൈച്ചിയെയാണ് പരാജയപ്പെടുത്തിയത് .