Site icon Janayugom Online

ഭൂരിപക്ഷം നേടി ഷിൻഡെ: നിയമയുദ്ധം തുടരും

shinde

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ രണ്ടാഴ്ചത്തെ രാഷ്ട്രീയ നീക്കങ്ങൾക്ക് അവസാനമായി.
വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കാന്‍ 144 വോട്ടാണ് വേണ്ടിയിരുന്നത്. ഏകനാഥ് ഷിൻഡെ സര്‍ക്കാരിന് 164 വോട്ട് ലഭിച്ചപ്പോൾ എതിരായി 99 വോട്ടുകൾ രേഖപ്പെടുത്തി. സ്പീക്കർ സ്ഥാനത്തേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എംവിഎ സഖ്യത്തിന് 107 വോട്ടാണ് ലഭിച്ചത്. ഒരാൾ ഷിൻഡെ ക്യാമ്പിലേക്ക് മാറിയെങ്കിലും നിരവധി എംഎൽഎമാർ വോട്ടിനായി എത്തിയില്ല. ഇതോടെ മഹാസഖ്യം 99 വോട്ടിലൊതുങ്ങി.
ഷിൻഡെയ്ക്ക് ആകെ 40 ശിവസേന എംഎൽഎമാരുടെ പിന്തുണ ലഭിച്ചു. അതേസമയം തനിക്ക് 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെ അവകാശപ്പെട്ടിരുന്നത്. 288 അംഗ നിയമസഭയില്‍ 106 എംഎല്‍എമാരുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഒരു ശിവസേന എംഎല്‍എയുടെ മരണത്തോടെ ആകെ അംഗസംഖ്യ 287 ആയി ചുരുങ്ങിയിരുന്നു.
വിശ്വാസ വോട്ടിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന വിപ്പ് ശിവസേനയിലെ ഷിന്‍ഡെ പക്ഷത്തെ ഭാരത് ഗോഗോവാല എല്ലാ ശിവസേന എംഎല്‍എമാര്‍ക്കും നല്‍കിയിരുന്നു. വിശ്വാസ വോട്ടിനെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്ന വിപ്പ് ഔദ്യോഗിക പക്ഷത്തെ സുനില്‍ പ്രഭു, ഷിന്‍ഡെ വിഭാഗത്തിനും നല്‍കി.
ഉദ്ധവിനൊപ്പമുള്ള ശിവസേന എംഎല്‍എമാര്‍ വിപ്പ് ലംഘിച്ചെന്ന ഷിന്‍ഡെ പക്ഷത്തിന്റെ പരാതി സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ അംഗീകരിച്ചു. നോട്ടിസ് അയക്കാന്‍ തീരുമാനിച്ചു. സ്പീക്കറുടെ ഈ തീരുമാനത്തിന് എതിരെ ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിച്ചു. ഇതുള്‍പ്പെടെ മഹാരാഷ്ട്ര നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഈ മാസം 11ന് സുപ്രീം കോടതി ഒരുമിച്ചു കേള്‍ക്കും.

Eng­lish Sum­ma­ry: Shinde wins major­i­ty: Legal bat­tle will continue

You may like this video also

Exit mobile version