Site icon Janayugom Online

മണിപ്പൂരില്‍ നിന്ന് വീണ്ടും നടുക്കുന്ന കാഴ്ച: മനുഷ്യനെ ജീവനോടെ കത്തിക്കുന്ന വീഡിയോ പുറത്ത്

മാസങ്ങള്‍ കഴിഞ്ഞിട്ടും സംഘര്‍ഷം അയയാത്ത മണിപ്പൂരില്‍ നിന്ന് വീണ്ടും മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത. രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ച ക്രൂരത അരങ്ങേറിയ അതേദിവസം, അതേ പ്രദേശത്ത് മറ്റൊരു ദാരുണമായ കൊലപാതകം കൂടി സ്ഥിരീകരിച്ച് മണിപ്പൂർ പൊലിസ്. ട്രഞ്ചിനുള്ളില്‍ ഇറക്കി നിര്‍ത്തി ഗോത്രവര്‍ഗക്കാരനെ അഗ്നിക്കിരയാക്കുന്ന വീഡിയോയാണ് പുറത്തുവന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

തൗബല്‍ ജില്ലയിലെ നോങ്‌പോക് സെക്‌മായ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൊഖോങ്‌ചിങ് ഗ്രാമത്തിലാണ് സംഭവം. നടുക്കുന്ന ദൃശ്യമടങ്ങിയ ഏഴ് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേയ് നാലിന് കുക്കിവിഭാഗക്കാരനായ പുരുഷനെ മെയ്തി വിഭാഗക്കാര്‍ തീയിട്ട് കൊല്ലുന്നതാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മെയ്തി വിഭാഗക്കാർക്ക് മേധാവിത്തമുള്ള പ്രദേശമാണ് തൗബൽ. വീഡിയോ പ്രചരിക്കുന്നതിന് പിന്നിൽ കുക്കി-സോമി വിഭാഗത്തിൽ നിന്നുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. 

കറുത്ത ഷർട്ടും പാന്റ്സുമിട്ടൊരാൾ തുറസായ സ്ഥലത്ത് നിലത്ത് അനങ്ങാതെ കിടക്കുന്നതും, മണിപ്പൂരി ഭാഷയിൽ ചിലർ സംസാരിക്കുന്നതിന്റെ ശബ്ദവുമാണ് വീഡിയോയിലുള്ളത്. വീഡിയോയും ഫോട്ടോയും എടുക്കരുതെന്ന് ചിലർ മുന്നറിയിപ്പും നൽകുന്നുണ്ട്.
മൃതദേഹത്തിന് പുറമെ രണ്ട് പേരുടെ കാലുകൾ മാത്രമാണ് കാണാനാകുന്നത്. വെടിയൊച്ചകളും ഈ വീഡിയോയിൽ നിന്ന് കേൾക്കാനുണ്ട്. മരിച്ചത് കുക്കി-സോ സമുദായത്തിൽപ്പെട്ടയാളാണെന്ന് കാങ്പോപ്പി പൊലീസ് സൂപ്രണ്ട് മനോജ് പ്രഭാകർ പറഞ്ഞു. 

Eng­lish Sum­ma­ry: Shock­ing sight from Manipur again: Video of man being burnt alive is out

You may also like this video

Exit mobile version