Site icon Janayugom Online

സൈനിക കേന്ദ്രത്തിലെ വെടിവയ്പ്: തുടര്‍ച്ചയായി ലൈംഗികമായി ഉപദ്രവിച്ചത് പകയ്ക്ക് കാരണമെന്ന് പൊലീസ്

bhatinda

ഭട്ടിൻഡ സൈനിക കേന്ദ്രത്തിലെ വെടിവയ്പിൽ നാല് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ സൈനികന്‍ അറസ്റ്റില്‍. പ്രതിയായ ആർമി ഗണ്ണർ മോഹൻ ദേശായി കുറ്റം സമ്മതിച്ചതായി പഞ്ചാബ് പൊലീസ് അറിയിച്ചു.
നേരത്തെ മുഖ്യസാക്ഷിയായി ഉള്‍പ്പെടുത്തിയ ജവനാണ് കേസില്‍ പ്രതിയായിരിക്കുന്നത്. മോഷ്ടിച്ച തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. വ്യക്തിപരമായ തർക്കങ്ങളുടെ പേരിലാണ് സഹപ്രവർത്തകരെ വെടിവച്ചതെന്നും ദേശായി മൊഴി നല്‍കി.

നീണ്ട ചോദ്യം ചെയ്യലിൽ, ഒരു ഇന്‍സാസ് റൈഫിൾ മോഷ്ടിച്ചതായും നാല് സഹപ്രവർത്തകരെ കൊലപ്പെടുത്തിയതായും പ്രതി സമ്മതിക്കുകയായിരുന്നു. ഈ മാസം 12ന് പുലർച്ചെയുണ്ടായ വെടിവയ്പില്‍ ഭട്ടിൻഡ മിലിട്ടറി സ്റ്റേഷനിലെ ബാരക്കില്‍ ഉറങ്ങുകയായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായി ലൈംഗികമായി ഉപദ്രവിച്ചതാണ് മോഹന്‍ ദേശായിക്ക് ഇവരോടുള്ള പകയ്ക്ക് കാരണമെന്നും പൊലീസ് സൂചന നല്‍കി.

സംഭവത്തിന്റെ ദൃക്സാക്ഷിയെന്ന് അവകാശപ്പെട്ടിരുന്ന മോഹന്‍ ദേശായി അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചിരുന്നു. വെടിവയ്പ് നടന്ന സ്ഥലത്തിന് സമീപം രണ്ട് പേര്‍ റൈഫിളും കോടാലിയുമായി നില്‍ക്കുന്നത് കണ്ടുവെന്നായിരുന്നു ദേശായിയുടെ മൊഴി.
ഈ മാസം ഒമ്പതിന് ഒരു ഇന്‍സാസ് റൈഫിളും വെടിയുണ്ടകളും മോഹന്‍ ദേശായി മോഷ്ടിച്ച് ഒളിച്ചുവച്ചു. രണ്ടുദിവസത്തിനുശേഷം പുലർച്ചെ 4.35 ഓടെ കാവല്‍ ജോലിയിലുണ്ടായിരുന്ന മോഹന്‍ ദേശായി ബാരക്കിലേക്ക് കടന്ന് സഹപ്രവര്‍ത്തകര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. സാഗര്‍ ബന്നെ, കമലേഷ് ആര്‍, യോഗേഷ് കുമാര്‍ ജെ, സന്തോഷ് എം നാഗരാല്‍ എന്നിവരാണ് കൊല്ലപ്പെട്ട ജവാന്മാര്‍.
കൊലപാതകത്തിനുശേഷം ആയുധം മാലിന്യക്കുഴിയിലേക്ക് വലിച്ചെറിയുകയായിരുന്നു. മലിനജല കുഴിയില്‍ നിന്ന് ആയുധങ്ങളും അധിക വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ മറ്റൊരു സൈനികന്‍ ജീവനൊടുക്കിയിരുന്നു. ഇതിന് വെടിവയ്പുമായി ബന്ധമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും സീനിയർ പൊലീസ് സൂപ്രണ്ട് ഗുൽനീത് ഖുറാന വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നാണ് ഭട്ടിന്‍ഡ മിലിട്ടറി സ്റ്റേഷന്‍. 

Eng­lish Sum­ma­ry: Shoot­ing at mil­i­tary cen­ter: Police say that con­tin­u­ous sex­u­al harass­ment was due to grudge

You may also like this video

Exit mobile version