മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകളിൽ വൈകാരിക മുഹൂർത്തങ്ങൾ. ശ്രീനിവാസന് ഏറെ പ്രിയപ്പെട്ട പേനയും എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന വാക്കുകളെഴുതിയ പേപ്പറും നെഞ്ചോടു ചേർത്തായിരുന്നു മലയാളത്തിന്റെ ശ്രീനിയുടെ മടക്കം. ഉറ്റ സുഹൃത്ത് സത്യൻ അന്തിക്കാടാണ് പേപ്പറും പേനയും ശ്രീനിവാസന്റെ ശരീരത്തിൽ ചേർത്തുവച്ചത്.
ധ്യാൻ ശ്രീനിവാസൻ്റെ താത്പര്യപ്രകാരമാണ് പേപ്പറും പേനയും മൃതദേഹത്തിൽ വച്ചത്. ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ 11.30നായിരുന്നു ശ്രീനിവാസന്റെ സംസ്കാരം. മക്കളായ വിനീതും ധ്യാനും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി. ആയിരങ്ങളാണ് തങ്ങളുടെ പ്രിയ ശ്രീനിയെ കാണാനായി വീട്ടിലേക്ക് എത്തിയത്. പത്തുമണിക്കാണ് സംസ്കാരം നിശ്ചയിച്ചിരുന്നതെങ്കിലും കാണാൻ ജനം ഒഴുകിയതോടെ 11 മണിക്ക് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.
തമിഴ് താരം സൂര്യ ഇന്ന് രാവിലെ വീട്ടിലെത്തി ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ചിരുന്നു. പൃഥ്വിരാജ്, വിനീത്, ജഗദീഷ്, പാർവതി തിരുവോത്ത്, സംവിധായകൻ ഫാസിൽ എന്നിവർ ഇന്ന് വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ശനിയാഴ്ച രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു

