Site iconSite icon Janayugom Online

33 വർഷം യുഎസിൽ താമസം: പല തവണ അപേക്ഷിച്ചിട്ടും കുടിയേറ്റ രേഖകൾ ലഭിച്ചില്ല; പിന്നാലെ വിലങ്ങു വച്ച് ഇന്ത്യയിലേക്ക് നാടുകടത്തി

33 വർഷമായി കലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ താമസിച്ചിരുന്ന സിഖ് വനിതയെ, കുടിയേറ്റ രേഖകളില്ലാത്തതിന്റെ പേരിൽ യുഎസിൽനിന്നു നാടുകടത്തി. രണ്ട് മക്കളുമൊത്ത് 1992 ൽ പഞ്ചാബിൽനിന്നു പോയ ഹർജീത് കൗറിനെ (73) ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അധികൃതർ തടവിലാക്കിയത് സിഖ് സമൂഹത്തിന്റെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.കലിഫോർണിയയിലെ ഇന്ത്യൻ തുണിക്കടയിൽ 2 പതിറ്റാണ്ടു കാലം ജോലി ചെയ്തിരുന്ന ഹർജീത് കൗർ മക്കൾക്കും 5 കൊച്ചുമക്കൾക്കുമൊപ്പം താമസിച്ചുവരികയായിരുന്നു. പല തവണ അപേക്ഷിച്ചിട്ടും കുടിയേറ്റ രേഖകൾ അംഗീകരിച്ചുകിട്ടാതെ വന്നതോടെ എല്ലാ വർഷവും സാൻഫ്രാൻസിസ്കോയിലെ ഓഫിസിൽ സ്വയം ഹാജരാകുന്നതു പതിവാക്കിയിരുന്നു.

കൂടുതൽ കടലാസു പണികൾ വേണമെന്നു പറഞ്ഞ് ഇത്തവണ ഹർജീതിനെ വിളിച്ചുവരുത്തിയ അധികൃതർ അവരെ ബേക്കേഴ്സ് ഫീൽഡിലെ കേന്ദ്രത്തിലേക്കു മാറ്റി. തുടർന്ന് വിലങ്ങു വച്ച് ലൊസാഞ്ചലസിലേക്കു കൊണ്ടുപോയി ആദ്യം ജോർജിയയിലേക്കും തുടർന്ന് ന്യൂഡൽഹിയിലേക്കും വിമാനം കയറ്റിവി‌ട്ടെന്ന് ഹർജീത്തിന്റെ അഭിഭാഷകൻ ദീപക് അലുവാലിയ പറഞ്ഞു. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന ഹർജീത്തിനെ ഒന്നു കാണാനും യാത്ര പറയാനും അവസരം നൽകണമെന്ന ബന്ധുക്കളുടെ അഭ്യർഥന അധികൃതർ തള്ളി.

Exit mobile version