Site icon Janayugom Online

സിൽവർ ലൈൻ പദ്ധതി: ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

സിൽവർ ലൈൻ പദ്ധതിയിൽ ആശങ്കയുണ്ടെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. റെയിൽവേ ഭൂമിയിൽ സർവേക്കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചു. പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളിലും ആശങ്കയുണ്ട്. പ്രതീക്ഷിക്കുന്ന വരുമാനം സംബന്ധിച്ച കണക്ക് പ്രാഥമിക പരിശോധനയിൽ വിശ്വസനീയമല്ലെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. 

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിലാണ് കേന്ദ്രം നിലപാടറിയിച്ചത്. സിൽവർ ലൈൻ സർവേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികൾ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. 

സിംഗിൾ ബഞ്ച് ഉത്തരവ് സർക്കാരിന്റെ വാദങ്ങൾ കണക്കിലെടുക്കാതെയാണെന്ന് അപ്പീലിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരുടെ ഹർജിയിലെ പരിഗണനാ വിഷയങ്ങൾക്ക് അപ്പുറം കടന്നാണ് സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും സർക്കാർ വ്യക്തമാക്കി. സർവേ നിർത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങൾക്ക് വഴി വയ്ക്കുമെന്ന ആശങ്കയും സർക്കാർ കോടതിയെ അറിയിച്ചു. 

ENGLISH SUMMARY:Silver Line project: Cen­ter made con­cerned in high court
You may also like this video

Exit mobile version