പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മണ്ഡലമായ ഭവാനിപൂരിൽ നിന്ന് 47,000ത്തിലധികം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു. സംസ്ഥാനത്ത് നടന്നുവരുന്ന പ്രത്യേക തീവ്ര പരിഷ്കരണ നടപടികളുടെ ഭാഗമായി ശനിയാഴ്ച പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിലാണ് ഈ മാറ്റം. കൊൽക്കത്തയിലെ ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് ആകെ 47,111 പേരുകൾ നീക്കം ചെയ്തതായി ചീഫ് ഇലക്ടറൽ ഓഫീസറുടെ കണക്കുകൾ വ്യക്തമാക്കുന്നു.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രതിനിധീകരിക്കുന്ന നന്ദിഗ്രാം മണ്ഡലത്തിൽ നിന്ന് 10,994 പേരുകളാണ് ഒഴിവാക്കിയത്. ഭവാനിപൂരിൽ 14,154 വോട്ടർമാരുടെ രേഖകൾ കൂടി നിലവിൽ നിയമപരമായ പരിശോധനയിലാണ്. ഈ നടപടികൾ പൂർത്തിയാകുന്നതോടെ കൂടുതൽ പേർ പട്ടികയിൽ നിന്ന് പുറത്തായേക്കാം. നന്ദിഗ്രാമിൽ 8,819 കേസുകളും ഇത്തരത്തിൽ പരിശോധനയിലുണ്ട്. വോട്ടർമാരുടെ എണ്ണത്തിലുണ്ടായ ഈ കുറവ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ആശങ്കയുണ്ടാക്കുമെന്ന് സുവേന്ദു അധികാരി പ്രതികരിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത ബാനർജി, പിന്നീട് ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് മുഖ്യമന്ത്രിസ്ഥാനം നിലനിർത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ വോട്ടർപട്ടികയിൽ ഇത്രയധികം പേരുകൾ ഒഴിവാക്കപ്പെട്ടത് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

