Site iconSite icon Janayugom Online

എസ് ഐ ആര്‍; പശ്ചിമ ബംഗാളിൽ 50,000ത്തോളം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കും

പശ്ചിമ ബംഗാളിൽ തിരിച്ചറിയൽ രേഖകളുമായി ഹാജരാകാത്ത 1.6 ശതമാനം ‘അൺമാപ്പ്ഡ്’ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തേക്കുമെന്ന് സൂചന. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് മരണപ്പെട്ടവരും താമസം മാറിയവരുമായ 58 ലക്ഷത്തിലധികം പേരെ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. യോഗ്യതാ പരിശോധനയ്ക്കായി സംസ്ഥാനത്തെ 31,68,426 അൺമാപ്പ്ഡ് വോട്ടർമാർക്കാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നോട്ടീസ് നൽകിയത്. ഇതിൽ 50,000ത്തോളം പേർ (ഏകദേശം 1.57%) ആവർത്തിച്ച് നോട്ടീസ് നൽകിയിട്ടും രേഖകളുമായി ഹാജരായില്ല. 2002ലെ വോട്ടർ പട്ടികയുമായോ കുടുംബാംഗങ്ങളുടെ രേഖകളുമായോ ബന്ധം തെളിയിക്കാൻ കഴിയാത്തവരാണ് ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്നത്.

നിലവിൽ വോട്ടർമാരുടെ കുടുംബ വിവരങ്ങളിൽ വൈരുദ്ധ്യം കണ്ടെത്തിയ 94 ലക്ഷത്തിലധികം പേരുടെ പരിശോധന നടക്കുകയാണ്. ഫെബ്രുവരി 7ഓടെ ഈ നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഫെബ്രുവരി 14ന് പുതുക്കിയ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇതിനുപിന്നാലെ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Exit mobile version