പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയില്‍ ബിഎൽഒ ആത്മഹത്യ ചെയ്തു. ഐസിഡിഎസ് ജീവനക്കാരി ശാന്തി മുനി എക്കയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീടിന് പുറത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്നാണ് ശാന്തി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ബംഗാള്‍ ഭാഷ ശരിയായി എഴുതാനോ വായിക്കാനോ അറിയാത്ത ശാന്തിയെ നിര്‍ബന്ധിച്ച് ബിഎല്‍ഒ ആക്കുകയായിരുന്നുവെന്നാണ് ആരോപണം. ബിഎല്‍ഒ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് മാൾ ബ്ലോക്കിലെ ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസറോട് അഭ്യർത്ഥിച്ചെങ്കിലും ആവശ്യം നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മനുഷ്യത്വരഹിതമായ സമ്മര്‍ദം ഏല്പിക്കുകയാണെന്നും ഇതുവരെ 28 പേര്‍ ജീവനൊടുക്കിയെന്നും മമതാ ബാനര്‍ജി പറഞ്ഞു. കമ്മിഷന്റെ താങ്ങാനാവാത്ത സമ്മര്‍ദമാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചത്. എസ്‌ഐആര്‍ നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു.
എസ്ഐആര്‍ സമ്മര്‍ദം ബംഗാളില്‍ ബിഎല്‍ഒയും വയോധികനും ജീവനൊടുക്കി

