Site iconSite icon Janayugom Online

രാജ്യത്ത് കോര്‍പറേറ്റ്-വര്‍ഗീയ കൂട്ടുകെട്ട്: യെച്ചൂരി

കോര്‍പറേറ്റ്-വര്‍ഗീയ അവിശുദ്ധ കൂട്ടുകെട്ടാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ അച്ചടി, ടെലിവിഷന്‍, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും രണ്ട് കുത്തകഭീമന്മാരുടെ നിയന്ത്രണത്തിലാണ്. ദേശീയ മാധ്യമങ്ങള്‍ വര്‍ഗീയ, വിഭജന അജണ്ടകള്‍ക്ക് പ്രോത്സാഹനം നല്‍കുകയും അതുവഴി രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

രാജ്യത്ത് ജനങ്ങള്‍ തൊഴിലില്ലാതെ ദുരിതത്തിലാവുകയും പട്ടിണി കിടക്കുകയും ചെയ്യുമ്പോള്‍ മതത്തിന്റെ പേരുപറഞ്ഞ് അതിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തുന്നത്. സത്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് ബദല്‍ ആവശ്യമാണെന്ന് യെച്ചൂരി പറഞ്ഞു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അധ്യക്ഷനായി. ദേശാഭിമാനി പുരസ്കാരം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിവാദ്യം ചെയ്തു. ഇടതുപക്ഷത്തിനെതിരെ പ്രചാരണം നടത്താന്‍ പുതിയ ശൈലിയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്നതെന്ന് കാനം പറഞ്ഞു. വാര്‍ത്തകള്‍ ജനമധ്യത്തില്‍ നിന്ന് കണ്ടെത്തുകയല്ല, വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇത്തരം നിലപാടുകള്‍ക്കെതിരെയുള്ള ഇടപെടലുകള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇടതുപക്ഷത്തിനും ഇടതുപക്ഷ മാധ്യമങ്ങള്‍ക്കും കഴിയേണ്ടതുണ്ടെന്നും കാനം പറഞ്ഞു. മന്ത്രി പി രാജീവ്, എ എ റഹീം എംപി, മേയര്‍ ആര്യാ രാജേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, പുത്തലത്ത് ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: Sitaram Yechury against bjp government
You may also like this video

Exit mobile version