ഭിന്നശേഷികുട്ടികൾക്കായുള്ള റെസിഡൻഷ്യൽ ട്രെയിനിങ് സെന്ററിൽ പതിനേഴുകാരി ഉള്‍പ്പെടെ ആറ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഛത്തീസ്ഗഡിലെ ജഷ്‌പൂർ ജില്ലയിലെ സർക്കാര്‍ പരിശീലന കേന്ദ്രത്തിലാണ് ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. സംഭവത്തില്‍ പരിശീലന കേന്ദ്രത്തിന്റെ മേല്‍നോട്ടക്കാരനെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.
പീഡനത്തിന് ഇരയായ എല്ലാവരും 14 മുതല്‍ 17 വയസുവരെയുള്ള പെണ്‍കുട്ടികളാണെന്ന് ജഷ്പൂര്‍ എഎസ‌്പി വിജയ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി പൊലീസിന് പരാതി ലഭിച്ച ഉടന്‍ തന്നെ വനിതാ പൊലീസ് ഉള്‍പ്പെടെയുള്ളവരുമായി സംഭവ സ്ഥലത്ത് എത്തിയെന്നും വേണ്ട നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രതികള്‍ക്കെതിരെ ബലാത്സംഗം, പീഡനം, പോക്സോ വകുപ്പുകള്‍ ചുമത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
2013ൽ കാങ്കർ ജില്ലയിലെ ജാലിയമാരി ഗ്രാമത്തിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് ആദിവാസി പെണ്‍കുട്ടികളുടെ റെസിഡൻഷ്യൽ സ്കൂളിൽ 15 പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരും അധ്യാപകരും ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായിരുന്നു.
English Summary :six girls raped in government training centres