Site iconSite icon Janayugom Online

യെമനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ആറ് മരണം

യെമൻ തലസ്ഥാനത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 86 പേർക്ക് പരിക്കേറ്റു. 20ലധികം നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. സനയുടെ മധ്യഭാഗത്തുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നതെന്ന് ഹൂതി വിമതസംഘം അറിയിച്ചു.വംശഹത്യയെ എതിര്‍ത്തും വെടിനിർത്തല്‍ ആവശ്യപ്പെട്ടും കഴിഞ്ഞ ദിവസം ഇസ്രയേലിന് നേരെ ഹൂതികളുടെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ അധികൃതർ വ്യക്തമാക്കുന്നത്.
സനയിലെ എണ്ണ കമ്പനിയും പവർ സ്‌റ്റേഷനും പ്രസിഡൻഷ്യൽ കോംപ്ലക്‌സും തകര്‍ത്തെന്ന് ഇസ്രയേൽ അറിയിച്ചു. അതേസമയം, സംഭവത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, സൈനിക മേധാവി ഇയാൽ സമീർ എന്നിവര്‍ പ്രതികരണവുമായി രംഗത്തെത്തി. ഇസ്രയേലിനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഹൂതികള്‍ പദ്ധതിയിടുകയായിരുന്നുവെന്നും ഇതിന് തിരിച്ചടിയായാണ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചതെന്നും നെതന്യാഹു വ്യക്തമാക്കി.ഇസ്രയേലിനെ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
യെമനിലെ ഹൂതി പ്രസിഡൻഷ്യൽ കൊട്ടാരം നശിപ്പിച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് അവകാശപ്പെട്ടു. ഇസ്രയേലിലേക്ക് ഹൂതികൾ തൊടുത്തുവിടുന്ന ഓരോ മിസൈലിനും അവർ പല മടങ്ങ് വില നൽകേണ്ടിവരുമെന്ന് കാറ്റ്സ് പറഞ്ഞു. എന്നാൽ യെമനിൽ നിന്ന് അത്തരം റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഐഎഎഫ് കൊട്ടാരം ആക്രമിച്ചതായി ബെഞ്ചമിൻ നെതന്യാഹുവും സൂചിപ്പിച്ചിരുന്നു.
ഇസ്രയേലിനെതിരെയും സഖ്യകക്ഷിയായ അമേരിക്കയ്ക്കുമെതിരെയുമുള്ള പോരാട്ടം തുടരുമെന്ന് ഹൂതികളും അറിയിച്ചു. ഗാസയില്‍ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതുവരെ ഇരുരാജ്യങ്ങള്‍ക്കുമെതിരെയും പോരാടുമെന്നും സംഘം കൂട്ടിച്ചേർത്തു.

Exit mobile version