Site iconSite icon Janayugom Online

കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം: ആകാശപ്പാത വരുന്നു

sky roadsky road

നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ ഇടപ്പള്ളി മുതൽ അരൂർ വരെ ആറ് വരി ആകാശപാത നിർമിക്കാൻ ദേശീയപാത അതോറിറ്റി. 16.75 കിലോമീറ്റർ ദൂരത്തിലാണ് ആകാശപാത നിർമിക്കുന്നത്. നിലവിൽ എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നതും ഏറ്റവും ഗതാഗതക്കുരുക്ക് ഉള്ളതുമായ നാല് വരിപ്പാതയാണിത്. 

ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ 2004ൽ ഈ പാത വീതി കൂട്ടാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. 2006ൽ പണി പൂർത്തിയായെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
രണ്ട് വർഷം കൊണ്ട് ഇത് ഇനിയും രൂക്ഷമാകുന്നത് മുന്നിൽ കണ്ടാണ് ആറ് വരി ആകാശപാത നിർമിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം. ഇടപ്പള്ളി- തിരുവനന്തപുരം, വല്ലാർപ്പാടം ടെർമിനൽ, പോർട്ട് ട്രസ്റ്റ് ഓഫീസ് ‑കുണ്ടന്നൂർ, മൂന്നാർ- കൊച്ചി, വാളയാർ- വടക്കഞ്ചേരി, എന്നീ പാതകളാണ് അരൂർ ഇടപ്പള്ളി പാതയുമായി ബന്ധപ്പെട്ട് കിടക്കുന്നത്. 

ഇനി കുണ്ടന്നൂർ‑തേനി ഗ്രീൻഫീൽഡ് റോഡ്, കുണ്ടന്നൂർ‑അങ്കമാലി ബൈപ്പാസ് എന്നീ റോഡുകളും ഈ പാതയുമായി ബന്ധിപ്പിക്കും. ഇതോടെ ഗതാഗതക്കുരുക്ക് ഇനിയും കൂടും. ഇതിന് പരിഹാരമായി ആകാശപാത വേണമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. 

ഭൂമി ഏറ്റെടുക്കൽ ഈ പ്രദേശത്ത് പ്രായോഗികമല്ലാത്തതും ആകാശപാത പദ്ധതിയ്ക്ക് അനുകൂല ഘടകമായി, മെട്രോ റെയിലും നാല് മേൽപ്പാലങ്ങളും ഉളളതാണ് ഈ പാത. ഇവിടെ ആറ് വരി ആകാശപാത നിർമിക്കാൻ ഉളള ഡിപിആർ തയ്യാറാക്കാനുമുള്ള നടപടികൾ ഉടൻ ഉണ്ടാവും. നിലവിൽ അരൂരിൽ നിന്ന് തുറവൂരിലേക്ക് ആകാശപാതയുടെ നിർമാണപ്രവർത്തികൾ നടക്കുന്നുണ്ട്. ഇടപ്പള്ളിയിൽ നിന്ന് അരൂരിലേക്ക് കൂടി 27 കിലോമീറ്റർ ദൂരത്തിലാവും ആറ് വരിപ്പാത യാഥാർഥ്യമാകുന്നത്. 

Eng­lish Sum­ma­ry: Solu­tion to traf­fic jam in Kochi: Sky­way is coming

You may also like this video

Exit mobile version