Site iconSite icon Janayugom Online

കോണ്‍ഗ്രസില്‍ വിഭാഗീയത ;പ്രശ്നപരിഹാരവുമായി സോണിയ,രാഹുല്‍ ഗാന്ധിയുടെ ശൈലിയുമായി ഇണങ്ങാത്ത നിരവധി പേര്‍

യുപിയും ഭരണത്തിലിരുന്ന പഞ്ചാബും അടക്കമുളള അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വിഭാഗീയത കടുക്കുന്നു. പാര്‍ട്ടി താല്‍ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് ഇറങ്ങിയിരിക്കുകയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍. പാര്‍ലമെന്റില്‍ അടക്കം കോണ്‍ഗ്രസ് നേതാക്കളെ ഒന്നിച്ച് നിര്‍ത്താനാണ് ശ്രമം.

കോണ്‍ഗ്രസിന്റെ തോല്‍വി തല്‍ക്കാലത്തേക്ക് പ്രതിപക്ഷ നീക്കങ്ങളെയും ദുര്‍ബലമാക്കിയിരിക്കുകയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബ്ലോക്കിനെ ഏകോപിപ്പിക്കാനോ അവരുടെ യോഗം ചേരാനോ സോണിയയോ രാഹുല്‍ ഗാന്ധിയോ തയ്യാറായിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തന്നെ പരിഹരിക്കാനാവാതെ കിടക്കുകയാണ്. രാഹുല്‍ ഇതൊന്നും പരിഹരിക്കാനുള്ള ആഗ്രഹം കാണിച്ചിട്ടില്ല. നിലവില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രമാണ് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരണമുള്ളത്. ഇവിടങ്ങളില്‍ തന്നെ വിഭാഗീയത അതിശക്തമാണ്.

രാജസ്ഥാനില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലാണ് പ്രശ്‌നം. ഇതില്‍ പൈലറ്റിനെ കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു രാഹുല്‍. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തമാക്കാനുള്ള നീക്കത്തിലാണ് രാഹുല്‍. സച്ചിന്‍ ഇല്ലെങ്കില്‍ രാജസ്ഥാന്‍ നിലനിര്‍ത്തുക അസാധ്യമാണ്. കോണ്‍ഗ്രസിന് സംസ്ഥാനങ്ങള്‍ നിലനിര്‍ത്തുക എന്നത് കടുപ്പമേറിയ കാര്യം കൂടിയാണ്. അതുപോലെ ഛത്തീസ്ഗഡിലും പ്രശ്‌നങ്ങളുണ്ട്. ഇവിടെ രണ്ടര വര്‍ഷത്തിന് ശേഷം സിംഗ് ദേവിനെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇതുവരെ അതുണ്ടായിട്ടില്ല. ആംആദ്മി പാര്‍ട്ടി ഇതിനോടകം സിംഗ് ദേവിനെ ബന്ധപ്പെട്ട് കഴിഞ്ഞു.

എന്നാല്‍ താന്‍ കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടുമില്ലെന്ന് അദ്ദേഹം പറയുകയായിരുന്നു. അത് പക്ഷേ എപ്പോള്‍ വേണമെങ്കിലും മാറിയേക്കാം. അര്‍ഹിച്ച സ്ഥാനം കിട്ടിയില്ലെങ്കില്‍ അദ്ദേഹവും പാര്‍ട്ടി വിട്ടേക്കാം. ഭൂപേഷ് ബാഗലിനെ മാറ്റാന്‍ രാഹുലിന് താല്‍പര്യമില്ല. നിലവില്‍ എംഎല്‍എമാരുടെ കാര്യത്തില്‍ ഛത്തീസ്ഗഡ് സേഫാണ്.അതേസമയം കോണ്‍ഗ്രസ് സഖ്യത്തില്‍ ഭരിക്കുന്ന മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സമാന അവസ്ഥയിലാണ്. ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറനെതിരെ പാര്‍ട്ടി നേതാക്കള്‍ പരസ്യമായിട്ടാണ് രംഗത്ത് വന്നത്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ജെഎംഎം ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. എന്നാല്‍ സഖ്യം വിട്ട് നോക്കാനായിരുന്നു ജെഎംഎമ്മിന്റെ വിമര്‍ശനം. കോണ്‍ഗ്രസിന് ഇവിടെ അധികാരമില്ലാതെ പിടിച്ച് നില്‍ക്കാനുമാവില്ല.

എന്നാല്‍ മഹാരാഷ്ട്രയില്‍ പ്രശ്‌നം വലിയ തോതിലാണ് എന്‍സിപിയും ശിവസേനയും ഒരുപോലെ കോണ്‍ഗ്രസിന് അവഗണിക്കുന്നു എന്നാണ്. ശിവസേന ദേശീയ സഖ്യത്തിനായി കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കുന്നുണ്ട്. എന്നാല്‍ എന്‍സിപി സോണിയാ ഗാന്ധിയില്‍ നിന്ന് യുപിഎ അധ്യക്ഷ പദവി നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. ഈ പ്രശ്‌നങ്ങളൊക്കെ മുന്നില്‍ കണ്ടാണ് സോണിയാ ഗാന്ധി പ്രശ്‌നം പരിഹരിക്കാന്‍ ഇറങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ ശൈലിയുമായി ഇണങ്ങാത്ത നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്.

അവര്‍ക്കെല്ലാം സോണിയയുമായി സംസാരിക്കുന്നതാണ് ഏറ്റവും എളുപ്പം. ജി23 പ്രശ്‌ന പരിഹാരത്തിനായി സംസാരിച്ചതും സോണിയയോടാണ്. രാഹുലുമായി ഇവര്‍ക്ക് സംസാരിക്കാനാവുന്നില്ല എന്ന് പരാതിയുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുമായും സോണിയയാണ് ഇടപെട്ടത്. പ്രത്യേകിച്ച് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന കാര്യത്തില്‍ അവര്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ വര്‍ഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് സോണിയ തന്നെ രംഗത്തിറങ്ങിയത്.

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പുകളാണ് ഈ വര്‍ഷം ഇനി ബാക്കിയുള്ളത്. രണ്ടിടത്തും കോണ്‍ഗ്രസ് സാധ്യത ശക്തമല്ല. ഗുജറാത്തില്‍ എഎപി വന്‍ മുന്നേറ്റം നടത്താനും സാധ്യതയുണ്ട്. ഹിമാചലിലും ഇതേ പോലെ തമ്മിലടി ശക്തമാണ്. നേതാക്കളോട് ഒന്നിച്ച് നില്‍ക്കാന്‍ സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Sonia Gand­hi address­es sec­tar­i­an­ism in Congress,Many who do not agree with the style of Rahul Gandhi

You may also like this video:

Exit mobile version