Site icon Janayugom Online

കിഷന്റെ ക്ലാസും പാണ്ഡ്യയുടെ മാസും; ദക്ഷിണാഫ്രിക്കയ്ക്ക് 212 റണ്‍സ് വിജയലക്ഷ്യം

വന്നവരെല്ലാം തകര്‍ത്തടിച്ചതോടെ ഇന്ത്യ 200 കടന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. 48 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 11 ഫോറുമടക്കം 76 റണ്‍സെടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്‌വാദും കിഷനും ചേര്‍ന്ന് 38 പന്തില്‍ നിന്ന് 57 റണ്‍സടിച്ച് നന്നായി തുടങ്ങി. ഗെയ്ക്‌വാദിനെ(16 പന്തില്‍ 23) വെയ്ന്‍ പാര്‍ണല്‍ മടക്കി ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കിഷനും ശ്രേയസ് അയ്യരും ചേര്‍ന്ന് 80 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ വമ്പന്‍ സ്കോറിലേക്ക് നയിച്ചു. കേശവ് മഹാരാജിനെ സിക്സ് പറത്തി 37 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കിഷന്‍ അതിനു­ശേഷം 11 പന്തില്‍ 28 റണ്‍സടിച്ചു. പതിമൂന്നാം ഓവറില്‍ കേശവ് മഹാരാജിനെതിരെ രണ്ട് സിക്സും രണ്ട് ഫോറും പറത്തി 20 റണ്‍സടിച്ച കിഷനെ അതേ ഓവറില്‍ മഹാരാജ് മടക്കി. 

മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ശ്രേയസിന് പക്ഷെ 17-ാം ഓവറില്‍ ഡ്വെയ്ന്‍ പ്രെറ്റോറിയസിന് മുമ്പില്‍ പിഴച്ചു. 27 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 36 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ റിഷഭ് പന്തും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും മോശമാക്കിയില്ല. തകര്‍ത്തടിച്ച ഇരുവരും അധിവേഗം 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 16 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 29 റണ്‍സെടുത്ത പന്ത് അവസാന ഓവറില്‍ പുറത്തായി. 12 പന്തില്‍ 31 റണ്‍സുമായി പാണ്ഡ്യയും ദിനേശ് കാര്‍ത്തികും(1) പുറത്താകാതെ നിന്നു. ഓപ്പണര്‍ കെ എല്‍ രാഹുലായിരുന്നു പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റതോടെ അദ്ദേഹത്തിനു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു. രാഹുലിനെക്കൂടാതെ പ്രമുഖ സ്പിന്നര്‍ കുല്‍ദീപ് യാദവിനും പരിശീലനത്തിനിടെ പരിക്കേറ്റിരുന്നു. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് ടീമിലെത്തിയപ്പോള്‍ പുതുമുഖങ്ങളായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കു അരങ്ങേറ്റത്തിനായി കാത്തിരിക്കണം.

Eng­lish Summary:South Africa set a tar­get of 212 for victory
You may also like this video

Exit mobile version