ഇറാന് നേരെ അമേരിക്കയും, ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സ്പെയിന്‍.തങ്ങളുടെ താവളങ്ങള്‍ ഈ സൈനിക നടപടികള്‍ക്കായി ഉപയോഗിക്കില്ലെന്ന് സ്പാനിഷ് വിദേശകാര്യമന്ത്രി ജോസ് മാനുവല്‍ ആല്‍ബാരെസ് അറിയിച്ചു,സ്പെയിനിലെ റോട്ട നാവിക താവളവും മോറോൺ വ്യോമതാവളവും സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്നും ഐക്യരാഷ്ട്രസഭയുടെ കരാറുകൾക്ക് വിരുദ്ധമായ നീക്കങ്ങൾക്ക് ഇവ വിട്ടുനൽകില്ലെന്നും സർക്കാർ വ്യക്തമാക്കി. മാനുഷിക പരിഗണനകൾ മുൻനിർത്തിയുള്ള ആവശ്യങ്ങൾക്കല്ലാതെ ഈ താവളങ്ങളിൽ നിന്ന് പിന്തുണ നൽകില്ലെന്ന് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് അറിയിച്ചു.
അതേസമയം, ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളെയും സ്പെയിൻ അപലപിച്ചിട്ടുണ്ട്. ഇറാന് നേരെയുള്ള ആക്രമണം ആരംഭിച്ചതിന് ശേഷം സ്പെയിനിലെ താവളങ്ങളിൽ നിന്ന് 15 അമേരിക്കൻ വിമാനങ്ങൾ പുറപ്പെട്ടതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഏഴ് വിമാനങ്ങൾ ജർമ്മനിയിലെ രാംസ്റ്റൈൻ വ്യോമതാവളത്തിൽ ഇറങ്ങിയതായാണ് വിവരം. പ്രധാന യൂറോപ്യൻ രാജ്യങ്ങളിൽ സ്പെയിൻ മാത്രമാണ് അമേരിക്കൻ നീക്കത്തെ ഇത്തരത്തിൽ ശക്തമായി എതിർക്കുന്നത്. ബ്രിട്ടൻ ആദ്യം വിമുഖത കാട്ടിയെങ്കിലും പശ്ചിമേഷ്യയിലെ ഊർജ്ജ വിതരണ ശൃംഖലയ്ക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായതോടെ തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകി.
യൂറോപ്പിലെ മറ്റ് പ്രമുഖ രാജ്യങ്ങളായ ഫ്രാൻസും ജർമ്മനിയും അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണങ്ങളിൽ തങ്ങൾ ആശങ്കാകുലരാണെന്നും അമേരിക്കയോടും മറ്റ് പ്രാദേശിക സഖ്യകക്ഷികളോടും ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

