തുര്‍ക്ക‍്മാന്‍ ഗേറ്റില്‍ കഴിഞ്ഞമാസം ഏഴിനു നടന്ന സംഘര്‍ഷവും കല്ലേറുമായി ബന്ധപ്പെട്ട് കാഴ്ചക്കാരായവരെ പിടികൂടാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതായി ആരോപിക്കപ്പെടുന്ന സാജിദ് ഇഖ്ബാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് പ്രതീക് ജലനാണ് നിരീക്ഷണം നടത്തിയത്.
പ്രദേശത്തെ ഒരു പള്ളിക്കും ശ്മശാനത്തിനും സമീപം നടന്ന പൊളിക്കലിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇക്ബാല്‍, കല്ലേറ് നടത്തിയ ജനക്കൂട്ടത്തിന്റെ ഭാഗമായിരുന്നില്ലെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടു. ബന്ധുവീട്ടില്‍ നിന്ന് വരുന്നവഴി ജനക്കൂട്ടത്തില്‍ അകപ്പെട്ടുപോവുകയായിരുന്നെന്നും വാദിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ജനുവരി 21ന് വിചാരണ കോടതി ഇഖ്ബാലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജനങ്ങളെ സംഘടിപ്പിക്കുന്നെന്ന് കാണിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായും ഇക്ബാല്‍ സ്ഥലത്ത് ഉണ്ടായിരുന്നതിനും ബാരിക്കേഡുകൾ നീക്കം ചെയ്തതിനും വ്യക്തമായ കാരണമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
എന്നാല്‍ സംഘർഷത്തിൽ ഇഖ്ബാലിനുമേല്‍ ആരോപിക്കപ്പെടുന്ന കാര്യങ്ങളുടെ തല്‍സ്ഥിതി റിപ്പോർട്ട് വീഡിയോ തെളിവുകൾ സഹിതം സമർപ്പിക്കാൻ വെള്ളിയാഴ്ച ഹൈക്കോടതി ആവശ്യപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ കണ്ട ശേഷം ദൃശ്യങ്ങളില്‍ ശരിയായ സമയം രേഖപ്പെടുത്താൻ ജസ്റ്റിസ് പ്രതീക് ജലാൻ പൊലീസിനോട് ആവശ്യപ്പെട്ടു, ഹർജിക്കാരൻ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിൽ പോലും അയാളുടെ പ്രത്യേക പങ്ക് വിലയിരുത്തേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു.
ഫൈസ് ഇലാഹി പള്ളിക്കും അടുത്തുള്ള ശ്മശാനത്തോടും ചേർന്നുള്ള കെട്ടിടം ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചുമാറ്റുന്നതിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പള്ളി പൊളിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതോടെ സ്ഥിതിഗതികള്‍ വഷളാവുകയും ജനക്കൂട്ടം തടിച്ചുകൂടുകയും ചെയ്തതായും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമത്തിൽ 150 മുതൽ 200 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക സ്റ്റേഷൻ ഹൗസ് ഓഫിസർ ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നും അവകാശപ്പെട്ടു.
സംഘര്‍ഷത്തില്‍ കാഴ്ചക്കാരെ പിടികൂടാനാകില്ല: ഡല്‍ഹി ഹൈക്കോടതി

