Site icon Janayugom Online

സ്പൈസ് ജെറ്റിന്റെ 50 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചു

സ്പൈസ് ജെറ്റിന്റെ 50 ശതമാനം വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു. സമീപ കാലങ്ങളിലായി ഉയര്‍ന്നുവന്ന നിരവധി സുരക്ഷാവീഴ്ചകളുടെ പശ്ചാത്തലത്തിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നടപടി. രണ്ട് മാസത്തേക്കാണ് സര്‍വീസുകള്‍ വെട്ടിക്കുറച്ചത്.
വിവിധ പരിശോധനകളിലെ കണ്ടെത്തലുകളുടെയും കാരണം കാണിക്കൽ നോട്ടീസില്‍ സ്പൈസ് ജെറ്റ് സമർപ്പിച്ച വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ 50 ശതമാനമായി പരിമിതപ്പെടുത്തിയതെന്ന് ഡിജിസിഎ ഉത്തരവില്‍ പറയുന്നു. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള എട്ടാഴ്ചത്തെ സമയപരിധിയില്‍ കമ്പനിയുടെ വിമാനങ്ങള്‍ ഡിജിസിഎയുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.
വിമാനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണയും സാമ്പത്തിക സ്രോതസും ഉണ്ടെന്ന് ഉറപ്പുവന്നാല്‍ മാത്രമേ സര്‍വീസുകളുടെ എണ്ണം 50 ശതമാന പരിധിയില്‍ നിന്ന് ഉയര്‍ത്തുകയുള്ളൂ എന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
സാങ്കേതിക തകരാറുകളെ തുടര്‍ന്ന് നിരവധി സന്ദര്‍ഭങ്ങളില്‍ സ്പൈസ് ജെറ്റ് വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടതായും ലക്ഷ്യസ്ഥാനത്തിന് മുമ്പ് തന്നെ അടിയന്തര ലാന്‍ഡിങ് നടത്തേണ്ടിവന്നതായും ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു. 18 ദിവസങ്ങള്‍ക്കുള്ളില്‍ എട്ട് സുരക്ഷാ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Spice­Jet has cut 50 per­cent of its services

You may like this video also

Exit mobile version