Site icon Janayugom Online

എൻജിനീയറിങ് വിദ്യാർത്ഥിനിയുടെ മരണം: കോളജിനെതിരെ ആരോപണവുമായി കുടുംബം

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ ഫുഡ് ടെ‌ക്‌നോ‌ളജി വിദ്യാർത്ഥിനി ശ്രദ്ധ(20) യുടെ മരണത്തിൽ കോളജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്ത്. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളജ് അധികൃതർ മനഃപൂർവമായ വീഴ്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.

കുട്ടി തലകറങ്ങി വീണതാണ് എന്നാണ് കോളജ് അധികൃതർ ഡോക്ടറോട് പറഞ്ഞത് . കോളജിലെ ലാബിൽ ഉപയോഗിച്ച മൊബൈൽ ഫോൺ അധ്യാപകർ പിടിച്ചെടുത്തതിനു പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശ്രദ്ധയുടെ മരണത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ കാമ്പസിനുള്ളിൽ പ്രതിഷേധിക്കുന്നത്. വകുപ്പ് മേധാവിയടക്കമുള്ളവരുടെ മാനസിക സമ്മർദ്ദംമൂലമാണ് ശ്രദ്ധ ജീവനൊടുക്കിയതെന്നും ഇവർക്കെതിരെ നടപടി വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയിക്ക്‌ നിര്‍ദേശം നല്‍കി.

Eng­lish Sum­ma­ry: srad­ha sui­cide par­ents alle­ga­tion against amaljyothi-college
You may also like this video

Exit mobile version