സംസ്ഥാന പ്രവൃത്തിപരിചയമേളയിലെ ക്ലേ മോഡലിങ് മത്സരത്തിൽ നിറഞ്ഞത് കണ്ണും മനസും വിരലും ഒന്നാകുന്ന കാഴ്ച. ഫോട്ടോഗ്രഫി വിഷയമാക്കി ചെയ്ത മത്സരത്തിൽ പിറന്നത് എണ്ണം പറഞ്ഞ ജീവനുറ്റ വൈവിധ്യമാർന്ന ശില്പങ്ങൾ. കുഴമണ്ണിന്റെ ആത്മാവ് തൊട്ടറിഞ്ഞ് തീർത്ത ശിൽപങ്ങൾ ഓരോന്നിലും വ്യത്യസ്തരായ ഫോട്ടോഗ്രഫർമാരുടെ വേറിട്ട ചലനങ്ങൾ ഉണ്ടായിരുന്നു എന്നതാണ് പ്രത്യേകത. തന്റെ കാമറയുടെ വ്യൂ ഫൈൻഡറിലേക്ക് തലപൊക്കി നോക്കുന്ന ഉടുമ്പിനെ ഫോക്കസ് ചെയ്യുന്ന ഫോട്ടോഗ്രഫർ ആയിരുന്നു ഒരു ശില്പം.
ഇല കൊഴിഞ്ഞ മരത്തിന്റെ ചില്ലകളെ ഒരു ക്ലിക്കിൽ ഒതുക്കാൻ ശ്രമിക്കുന്നയാൾ ആണ് മറ്റൊന്ന്. ഫോട്ടോ പകർത്തലിനിടയിൽ കാമറ മടിയിൽ വച്ച് ഒരു പാറപ്പുറത്തിരുന്ന് വിശ്രമിക്കുന്ന ആളാണ് മറ്റൊരു ശില്പം. ഓരോന്നിലും ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ ചുളുക്കു വരെ വ്യക്തം. ഇത്തരത്തിൽ കൃത്യതയും ഭാവനയും ഒന്നു പോലെ ചേർന്ന 28 ശില്പങ്ങള്‍ മൂന്ന് മണിക്കൂർ നീണ്ട മത്സരത്തിനിടെ ജന്മമെടുത്തു.