Site icon Janayugom Online

നെല്ലിന്റെ സംഭരണവില മാര്‍ച്ചില്‍ നല്‍കും: മന്ത്രി ജി ആര്‍ അനില്‍

G R anil

നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ ബാക്കിയുള്ള തുക മാര്‍ച്ച് അവസാനത്തോടെ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. മുരളി പെരുനെല്ലി ഉന്നയിച്ച ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2022–23 സീസണിലെ നെല്ല് സംഭരണം 2022 സെപ്റ്റംബറിൽ ആരംഭിച്ച് 2023 ജൂണിൽ അവസാനിക്കും. 2022–23 സീസണിൽ നാളിതുവരെ 96500 കർഷകരിൽ നിന്നും 2.79 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുകയും 72314 കർഷകർക്കായി 570 കോടി രൂപ നൽകുകയും ചെയ്തിട്ടുണ്ട്. 24186 കർഷകർക്ക് 240 കോടി രൂപ നൽകാൻ ബാക്കിയുണ്ടെന്ന് മന്ത്രി അറിയിച്ചു. 

നെല്ലിന്റെ വില നൽകുന്നതിനായി കേന്ദ്ര സർക്കാരിലേക്ക് 400 കോടി രൂപയുടെ ക്ലെയിം സമർപ്പിച്ചിട്ടുണ്ട്. ഈ തുക മാർച്ച് അവസാനത്തോടെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തുക കിട്ടുന്ന മുറയ്ക്ക് നെല്ലിന്റെ വില കർഷകർക്ക് നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ നെല്ലിന്റെ വില കർഷകർക്ക് സമയബന്ധിതമായി നൽകുന്നതിന് കേരള ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്നും വായ്പ സ്വീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. എന്നാൽ കർഷകർക്ക് നെല്ലിന്റെ വില നൽകുന്നതിന് വായ്പ അനുവദിക്കുന്ന കാര്യത്തിൽ കേരളത്തിലെ ബാങ്കുകൾ അനുകൂലമായുള്ള നിലപാടല്ല സ്വീകരിക്കുന്നത് എന്നും മന്ത്രി ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടി. 

Eng­lish Summary;Storage price of pad­dy will be giv­en in March: Min­is­ter GR Anil
You may also like this video

Exit mobile version