Site icon Janayugom Online

തെരുവുനായ ശല്യം; വാക്സിനേഷന്‍ യജ്ഞം ഇന്ന് തുടങ്ങും

തദ്ദേശ സ്ഥാപനങ്ങളില്‍ തീവ്ര വാക്‌സിനേഷന്‍ ഡ്രൈവ് തീരുമാനിച്ചതിലും നേരത്തേ ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. 20ന് ആരംഭിക്കുമെന്നായിരുന്നു ഔദ്യോഗിക തീരുമാനം. ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ വ്യാഴാഴ്ചയും കൊല്ലം കോര്‍പറേഷനില്‍ വെള്ളിയാഴ്ചയും തിരുവനന്തപുരം കോര്‍പറേഷന്‍ ഞായറാഴ്ചയും യജ്ഞം ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ വളര്‍ത്തുനായകള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്.

തെരുവുനായ ശല്യം പരിഹരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണസമിതി യോഗം വ്യാഴംമുതല്‍ ചേരും. ഇതില്‍ പ്രോജക്ട് ഭേദഗതിയും ആക്ഷന്‍ പ്ലാനും തീരുമാനിക്കും. എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗവും വിളിക്കും. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്തിന് ഒരു കേന്ദ്രമാകും. സജ്ജമായ കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും. നായക്കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷനും എബിസിയും നടത്താന്‍ നടപടിയെടുക്കും.

നായകളെ പിടികൂടാന്‍ സജ്ജരായ സന്നദ്ധപ്രവര്‍ത്തകരുടെ കണക്കെടുപ്പ് കുടുംബശ്രീ ആരംഭിച്ചു. ഇവര്‍ക്ക് വെറ്ററിനറി സര്‍വകലാശാല പരിശീലനം നല്‍കും. സര്‍വകലാശാലയിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളെ പദ്ധതിക്ക് ഉപയോഗിക്കും. തെരുവുനായകളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതിന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തും. ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍ണയിച്ച് നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ മന്ത്രി എം ബി രാജേഷ് പങ്കെടുക്കും.

Eng­lish sum­ma­ry; street dog; The vac­ci­na­tion cam­paign will start today

You may also like this video;

Exit mobile version