Site icon Janayugom Online

മണ്ണെണ്ണ വിലവർധനവിൽ കടുത്ത പ്രതിഷേധം ; മന്ത്രി ജി ആര്‍ അനില്‍ ആറിന് കേന്ദ്രമന്ത്രിയെ നേരിൽ കാണും

മണ്ണെണ്ണ വില ഭീമമായി വർധിപ്പിച്ച കേന്ദ്ര സർക്കാരിന്റെയും എണ്ണക്കമ്പനികളുടെയും നടപടിയില്‍ പ്രതിഷേധമറിയിക്കാനും സംസ്ഥാന സർക്കാരിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടാനും ഭക്ഷ്യപൊതുവിതരണമന്ത്രി ജി ആര്‍ അനില്‍ ആറിന് ഡല്‍ഹിയിലെത്തി കേന്ദ്ര പെട്രോളിയം മന്ത്രിയെ നേരില്‍ കാണും. വർധന പിൻവലിക്കുവാൻ അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി ജിആർ അനിൽ ആവശ്യപ്പെട്ടു. മണ്ണെണ്ണ വില വർധിപ്പിച്ചതിനു പുറമെ, 2022–23 ആദ്യ പാദത്തിൽ കേരളത്തിന് അനുവദിച്ച മണ്ണെണ്ണയുടെ അളവിൽ 40 ശതമാനം വെട്ടിക്കുറവും വരുത്തിയിട്ടുണ്ട്.

ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വില വർധിച്ചതു കൊണ്ടാണ് മണ്ണെണ്ണയുടെ വില വർധിച്ചതെന്നും വില വർധനവിന്റെ പൂർണ ഉത്തരവാദിത്വം എണ്ണക്കമ്പനികൾക്കാണെന്നുമുള്ള കേന്ദ്രസർക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണ്. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന കാലയളവിൽ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വില വർധനവ് രേഖപ്പെടുത്തിയെങ്കിലും മണ്ണെണ്ണ ഉൾപ്പെടെയുള്ള പെട്രോളിയം ഉല്പന്നങ്ങൾക്ക് വില വർധിച്ചിരുന്നില്ല. ഇതിൽ നിന്നും കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ എണ്ണക്കമ്പനികൾക്ക് പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധിപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു.

മണ്ണെണ്ണയുടെ വിഹിതത്തിൽ വരുത്തിയ വെട്ടിച്ചുരുക്കലും വിലവർധനവും സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെയും കാർഷിക മേഖലയെയും ദോഷകരമായി ബാധിക്കുമെന്നതിനാൽ കൂടുതൽ നോൺ- പിഡിഎസ് മണ്ണെണ്ണ കുറഞ്ഞ നിരക്കിൽ കേരളത്തിന് അനുവദിക്കേണ്ട സാഹചര്യവും കേന്ദ്ര പെട്രോളിയം മന്ത്രിയെ അറിയിക്കും.

Eng­lish sum­ma­ry; Strong protest over kerosene price hike

You may also like this video;

Exit mobile version