Site icon Janayugom Online

അമൽ ജ്യോതി കോളജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന്

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന്. വിദ്യാര്‍ത്ഥിനി ആത്മഹത്യയുമായി ബന്ധപ്പെട്ട്  കടുക്കുന്ന സാഹചര്യത്തിലാണ് നടപടി. രാവിലെ പത്തു മണിയോടെയാകും ചര്‍ച്ച. മന്ത്രിമാരായ ആര്‍ ബിന്ദുവും വി എന്‍ വാസവനും മാനേജ്‌മെന്റും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും. ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. ആത്മഹത്യയില്‍ സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണവും ഇന്ന് തുടങ്ങും.

ശ്രദ്ധ ജീവനൊടുക്കാന്‍ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മന:പൂര്‍വം വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ആശുപത്രിയിലെത്തിച്ചപ്പോള്‍ ശ്രദ്ധ തല കറങ്ങി വീണതാണെന്നായിരുന്നു കോളേജ് അധികൃതര്‍ ഡോക്ടറോട് പറഞ്ഞത്. ആത്മഹത്യാ ശ്രമമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ശരിയായ ചികിത്സ ലഭിക്കുമായിരുന്നെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അധ്യാപകര്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ എച്ച്ഒഡി മകളെ ഹരാസ് ചെയ്തതായി കുടുംബം ആരോപിച്ചു. ക്യാബിനില്‍ നിന്ന് പുറത്തേക്ക് പോയതിന് പിന്നാലെയാണ് ശ്രദ്ധ അസ്വസ്ഥയായതുപോലെ തോന്നിയിരുന്നെന്ന് ശ്രദ്ധയുടെ സുഹൃത്തുക്കളും വ്യക്തമാക്കി. എച്ച്ഒഡിയുടെ അധിക്ഷേപമാണ് ശ്രദ്ധയെ മാനസികമായി തകര്‍ത്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് എതിരെ കോളേജ് അധികൃതര്‍ രംഗത്തെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കണ്ടുപിടിച്ചതിന്റെ വിഷമത്തിലാകാം ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അന്ന് രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ശ്രദ്ധയെ കണ്ടെത്തുകയായിരുന്നു.

eng­lish summary;Student sui­cide of Amal Jyoti Col­lege; Min­is­te­r­i­al com­mit­tee dis­cus­sion today

you may also like this video;

Exit mobile version