ഹിമാചൽ പ്രദേശിലെ ധർമ്മശാല ഗവൺമെന്റ് ഡിഗ്രി കോളജിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) നേരിട്ടുള്ള അന്വേഷണത്തിന് ഉത്തരവിട്ടു.
റാഗിങ് ആത്മഹത്യയിലേക്ക് നയിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യുജിസി ആന്റി റാഗിങ് ഹെല്പ് ലൈൻ സ്വമേധയാ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി യുജിസി അംഗം പ്രൊഫസർ രാജ് കുമാർ മിത്തൽ ചെയർമാനായ അഞ്ചംഗ വസ്തുതാ അന്വേഷണ സമിതി രൂപീകരിച്ചു. ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ ഒരു പ്രൊഫസർക്കെതിരെ ലൈംഗികാതിക്രമത്തിനും മൂന്ന് വിദ്യാർത്ഥിനികൾക്കെതിരെ റാഗിങ്ങിനും പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി. 2025 സെപ്റ്റംബർ 18‑ന് കോളജിലെ മൂന്ന് വിദ്യാർത്ഥിനികൾ ചേർന്ന് തന്റെ മകളെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പിതാവ് പരാതിയിൽ പറയുന്നു. ഇതേ കോളജിലെ പ്രൊഫസർ മകളെ ലൈംഗികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്.
റാഗിങ്ങിനും പീഡനത്തിനും ഇരയായ പെൺകുട്ടി കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇത് കുട്ടിയുടെ ആരോഗ്യനില വഷളാകാൻ കാരണമായി. ചികിത്സയിലായിരുന്ന പെൺകുട്ടി ഡിസംബർ 26‑നാണ് മരണത്തിന് കീഴടങ്ങിയത്. ക്യാമ്പസുകളിലെ റാഗിങ് തടയുന്നതിൽ കോളജ് ഭരണകൂടത്തിന് വീഴ്ച പറ്റിയോ എന്ന കാര്യവും യുജിസി സമിതി പരിശോധിക്കും. അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ കോളജിനും കുറ്റാരോപിതർക്കും എതിരെ തുടർ നടപടികൾ സ്വീകരിക്കും. വിദ്യാർത്ഥിനിയുടെ മരണം ഹിമാചൽ പ്രദേശിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

