Site icon Janayugom Online

സ്വപ്നങ്ങള്‍ തിരികെപിടിക്കാന്‍ ഉക്രെയ്നിലെ വിദ്യാര്‍ത്ഥികള്‍

ഉന്നതപഠന സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് ഉക്രെയ്നില്‍ നിന്നും ജീവന്‍ കയ്യില്‍പിടിച്ച് തിരിച്ചെത്തിയതിന്റെ ഓര്‍മ്മയിലാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. ഉക്രെയ്ന്‍ യുദ്ധത്തിന് ഒരുവര്‍ഷം പിന്നിടുമ്പോള്‍ തങ്ങളുടെ നഷ്ടമായ സ്വപ്നം തിരികെപ്പിടിക്കാനാകുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. ഉക്രെയിന്‍ റഷ്യ തര്‍ക്കം രൂക്ഷമായതോടെ നിരവധി മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളാണ് പഠനം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചത്. പോളണ്ടിലെത്തിയ ഇവരെ അവിടെനിന്നും പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഇവരില്‍ ഭൂരിപക്ഷവും മെഡിക്കല്‍-ദന്തല്‍ വിദ്യാര്‍ത്ഥികളായിരുന്നു. ആകെ 17,000 ത്തിലധികം പേരെ ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.

യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാന്‍ സാഹചര്യമില്ലെന്നും രാജ്യത്തെ കോളേജുകളില്‍ പഠിക്കാന്‍ അവസരം നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പഠനം അനുവദിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി കേന്ദ്രസര്‍ക്കാര്‍ തടയുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ വീണ്ടും വിദേശപഠനത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി.

ഉക്രെയ്നില്‍ സൈനിക നടപടി നടത്തിയ റഷ്യ തന്നെയായിരുന്നു ഒടുവില്‍ പലര്‍ക്കും ആശ്വാസമായത്. റഷ്യ തങ്ങളെ സ്വാഗതം ചെയ്യുകയായിരുന്നുവെന്ന് മലയാളി വിദ്യാര്‍ത്ഥിനിയായ ജിസ്ന ജിജി പിടിഐയോട് പറഞ്ഞു. അധിക നിരക്കുകളൊന്നും ചുമത്താതെ പഠനം തുടരാൻ അനുവദിച്ചതായും ഇക്കാരണത്താല്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനം പാഴായില്ലെന്നും ജിസ്ന പറയുന്നു. റഷ്യയിലെ അർഖാൻഗെൽസ്കിലെ നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ജിസ്ന പഠനം തുടരുന്നത്. 

ഏകദേശം 2,500 വിദ്യാർത്ഥികൾ ഉക്രെയ്നിലേക്ക് മടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. 4,000ത്തോളം പേർ സെർബിയ, റഷ്യ, ഉസ്ബെക്കിസ്ഥാൻ എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങളിലായി പഠനം തുടരുന്നുവെന്നും ഉക്രെയ്ൻ എംബിബിഎസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കള്‍ രൂപീകരിച്ച സംഘടനയുടെ പ്രസിഡന്റായ ആർ ബി ഗുപ്ത പറഞ്ഞു.

Eng­lish Sum­ma­ry; Stu­dents in Ukraine to reclaim their dreams

You may also like this video

Exit mobile version