പ്രീയൂണിവേഴ്സിറ്റി വിദ്യാർഥികൾ സഞ്ചരിച്ച കാർ ബൈക്കിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ 7 പേർ മരിച്ച സംഭവത്തിൽ കാർ അമിത വേഗത്തിലായിരുന്നെന്ന് പൊലീസ്. ഏകദേശം 150–160 കിലോമീറ്റർ വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് കണ്ടെത്തൽ. കാറിൽ യാത്ര ചെയ്ത 6 വിദ്യാർഥികളും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്.തനിസന്ദ്ര ഭാരതീയ സിറ്റിക്കു സമീപം താമസിക്കുന്ന വർക്കല ചെറുന്നിയൂർ ചെക്കാല വിളാകത്തിൽ (ശ്രീവിലാസം) ടി.എസ്.അജിത്തിന്റെയും സ്മിത നായരുടെയും (മായ) മകൻ അശ്വിൻ നായർ, പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് ഏണാട്ടു തോമസ് ജോർജ് – പേൾ ജോർജ് ദമ്പതികളുടെ മകൻ ഈതൻ ജോൺ ജോർജ്, കൊത്തന്നൂർ സ്വദേശികളായ അർഹാൻ ഷെരീഫ്, അയാൻ അലി, ഫർഹാൻ, ഭരത് (എല്ലാവരും 17 വയസ്സ്) ബൈക്ക് യാത്രക്കാരൻ ഗഗൻ (26) എന്നിവരാണു മരിച്ചത്. സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ ഹൊസ്കോട്ടെ–ദൊബാസ്പേട്ട് ഇടനാഴിയിലെ സത്യവാരയിൽ ഇന്നലെ പുലർച്ചെ 5.30നായിരുന്നു അപകടം.
ഹോസ്‌കോട്ടിൽ നിന്ന് ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു വിദ്യാർഥികൾ. അയാൻ ആണ് വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ ആദ്യം ഗഗൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഗഗൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് മുന്നിൽ പോവുകയായിരുന്ന ട്രക്കിന്റെ പിന്നിൽ ഇടിച്ചു. ആക്സിൽ വേർപെട്ട ട്രക്ക് നിയന്ത്രണം വിട്ട് സർവീസ് റോഡിലേക്ക് മറിഞ്ഞു. ട്രക്ക് ഡ്രൈവർ ബാലസുബ്രഹ്മണ്യത്തിന് (32) നിസ്സാര പരിക്കേറ്റു. ട്രക്കിൽ ഇടിച്ച ശേഷം റോഡിലെ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറിയ എസ്‌യുവി 150 മീറ്ററോളം ദൂരം അതിൽ ഉരസിയാണ് നിന്നത്.

