Site icon Janayugom Online

മലമ്പ്രദേശങ്ങളിലെ കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പ് വര്‍ധിക്കുന്നു

മലമ്പ്രദേശങ്ങളിലെ കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പ് സാധ്യത വര്‍ധിക്കുന്നതായി പഠനം. ആവാസസ്ഥലത്തിന്റെ ഉയരം കൂടുന്തോറും വളര്‍ച്ചാ മുരടിപ്പിനുള്ള സാധ്യതയും കൂടുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ നൂട്രീഷ്യന്‍, പ്രിവന്‍ഷന്‍ ആന്റ് ഹെല്‍ത്ത് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അഞ്ച് വയസിന് താഴെയുള്ള 1.65 ലക്ഷം കുട്ടികളെ നിരീക്ഷിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. മൂന്നാമത്തെയോ, വൈകിയുണ്ടാകുന്നതോ ആയ കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പ് സാധാരണമാണെന്നാണ് പഠനത്തില്‍ പറയുന്നത്. ജനന സമയത്ത് ഇവരുടെ വലിപ്പം താരതമ്യേന ചെറുതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‍

2015–16ലെ ദേശീയ കുടുംബാരോഗ്യ സര്‍വെയുടെ വിവരങ്ങളും വിശകലനത്തിന് ഉപയോഗിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് വളര്‍ച്ചാ മുരടിപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉയരത്തിലുള്ള അന്തരീക്ഷവുമായി സമ്പർക്കം പുലർത്തുന്നത് വിശപ്പ് കുറയ്ക്കുകയും ഓക്സിജനും പോഷകങ്ങളും ആഗിരണം ചെയ്യുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുമെന്നും സര്‍വെ പറയുന്നു. വിളവ് കുറയുന്നതും മോശം കാലാവസ്ഥയും മേഖലയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ വര്‍ധിക്കാന്‍ കാരണമാകുന്നു. പോഷകാഹാര പദ്ധതികള്‍ നടപ്പാക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണമുറപ്പാക്കുന്നത് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നതായും ഗവേഷകര്‍ പറയുന്നുണ്ട്. 

36 ശതമാനം മലമ്പ്രദേശങ്ങളിലെ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്. 1.5–5 വയസ് പ്രായമുള്ള കുട്ടികളില്‍ 1.5 വയസിന് താഴെയുള്ളവരെക്കാള്‍ കൂടുതലാണ്. 1.5 വരെ 27 ശതമാനവും 1.5 മുതല്‍ അഞ്ച് വരെ 41 ശതമാനവുമാണ്. പഠനത്തിന് വിധേയരാക്കിയവരില്‍ 98 ശതമാനം കുട്ടികളും സമുദ്രനിരപ്പില്‍ നിന്ന് ആയിരം മീറ്റര്‍ വരെ ഉയരത്തിലാണ് താമസിക്കുന്നത്. 1.4 ശതമാനം പേര്‍ 1000 മുതല്‍ 2000 മീറ്റര്‍ ഉയരത്തിലും 0.2 ശതമാനം 2000 മീറ്ററിന് മുകളിലുള്ള ഉയരത്തിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തില്‍ താമസിക്കുന്ന കുട്ടികളെക്കാള്‍ 2000 മീറ്ററോ അതിനു മുകളിലുള്ള ഉയരത്തിലോ കഴിയുന്നവര്‍ക്ക് വളര്‍ച്ചാ മുരടിപ്പുണ്ടാകാനുള്ള സാധ്യത 40 ശതമാനം കൂടുതലാണ്. 

കുട്ടിയുടെ അമ്മയുടെ വിദ്യാഭ്യാസവും വളര്‍ച്ചാ മുരടിപ്പിന്റെ കാരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭസ്ഥ കാലയളവില്‍ ആവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍, വാക്സിനേഷനുകള്‍, ആരോഗ്യ സപ്ലിമെന്റുകള്‍, ആരോഗ്യസംവിധാനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന പ്രദേശത്തെ താമസം തുടങ്ങിയവ കൂടുതലായി ഉള്‍ക്കൊള്ളുന്നത് വിദ്യാഭ്യാസമുള്ള സ്ത്രീകളാണെന്നും ഇത് കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പിനെ ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. 

Eng­lish Sum­ma­ry: Stunt­ing is increas­ing among chil­dren in hilly areas
You may also like this video

Exit mobile version