Site icon Janayugom Online

സുധാകരന്റെ സെമികേഡർ ചവറ്റുകൊട്ടയിൽ ; കോൺഗ്രസ് പുനഃസംഘടന പാതിവഴിയിൽ പൊലിയുന്നു

കേരളത്തിലെ കോൺഗ്രസിന്റെ പുനഃസംഘടനയടക്കം പാതിവഴിയിൽ വീഴുന്നു. പുനരുജ്ജീവിപ്പിക്കുമെന്നത് അടക്കമുള്ള വാഗ്ദാനങ്ങളുമായാണ് കെ സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്തെത്തിയത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി മാറ്റുമെന്നും സെമി കേഡര്‍ ശൈലിയിൽ പാര്‍ട്ടിയെ വളര്‍ത്തുമെന്നുമായിരുന്നു കെപിസിസി പദ്ധതിയിട്ടത്. എന്നാൽ ഗ്രൂപ്പുകളെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള സുധാകരന്റെ നീക്കത്തിന് പാര്‍ട്ടിയിൽ വലിയ എതിര്‍പ്പാണ് നേരിട്ടത്. ഇതിനു പിന്നാലെയാണ് അംഗത്വ വിതരണത്തിലെ തിരിച്ചടി.അതേസമയം, പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ ചൊല്ലി പുനഃസംഘടന പാതിവഴിയിലായ കേരളത്തിലെ കോൺഗ്രസിന് അംഗത്വവിതരണവും പുതിയ പ്രതിസന്ധിയായിട്ടുണ്ട്. മാര്‍ച്ച് മാസത്തിനുള്ളിൽ 50 ലക്ഷം അംഗത്വവിതരണം എന്ന ലക്ഷ്യം കെ സുധാകരനും നിര്‍ണായകമാണ്. ഡിജിറ്റൽ അംഗത്വ വിതരണം എന്ന ഹൈക്കമാൻഡ് ലക്ഷ്യത്തോട് കെ സുധാകരന് അനുകൂല നിലപാടില്ല. ഈ സാഹചര്യത്തിൽ ക്യംപയിൻ വീണ്ടും നീളു മെന്നാണ് സൂചന .

അതേസമയം, കെ സുധാകരന്റെ നേതൃത്വത്തിൽ തയ്യാറാക്കി പുതിയ ഡിസിസി പുനഃസംഘടനാ ലിസ്റ്റും ബ്ലോക്ക് ലിസ്റ്റും പുറത്തു വിടേണ്ടെന്നാണ് കെസി വേണുഗോപാൽ നല്‍കിയിട്ടുള്ള നിര്‍ദേശം. പുനഃസംഘടനയിലെ ഈ അനിശ്ചിതത്വം അംഗത്വ വിതരണത്തിലും പ്രതിഫലിക്കുന്നുണ്ട്.രമേശ് ചെന്നിത്തലയും ബെന്നി ബെഹനാൻ അടക്കമുള്ള എ വിഭാഗം നേതാക്കൾ ആഞ്ഞുപിടിച്ചതോടെ മധ്യകേരളത്തിൽ നിലയില്ലാക്കയത്തിലാണ് സുധാകരൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലടക്കം തിരിച്ചടി നൽകുമെന്ന എ ഗ്രൂപ്പിന്റെ മുന്നറിയിപ്പിൽ സുധാകരന് മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാണ്. പാർട്ടി സ്ഥാപനങ്ങളിൽ പിടിമുറുക്കാനുള്ള നീക്കങ്ങളും പാതിവഴിയിലായി .വീക്ഷണം വിട്ടുകൊടുക്കാൻ ഉത്തരവാദിത്തമുള്ള ജെയ്‌സൺ ജോസഫിന് രാജ്യസഭ സീറ്റ് കൊടുക്കണമെന്ന ആവശ്യം നിരാകരിച്ചതോടെ ആ നീക്കം ഇല്ലാതായി. ജയ്‌ഹിന്ദ് ടി വിയിൽ നടത്തിയ സാമ്പത്തീക ഇടപാടുകൾ സംബന്ധിച്ച വിശാംദശങ്ങൾ നൽകണമെന്ന ആവശ്യം രമേശ് ചെന്നിത്തല മുഖവിലയ്‌ക്കെടുത്തിട്ടില്ല.

എം എം ഹസൻ കൈകാര്യം ചെയ്യുമ്പോൾ വ്യാപക പരാതിയെ തുടർന്നാണ് ചെന്നിത്തല ജയ്‌ഹിന്ദിൽ എത്തുന്നത്. സുധാകരൻ കൈവെയ്ക്കുന്ന ഒരു തലത്തിലും കടുകിട വിടാതെ പിന്നോട്ട് വലിക്കുന്ന മറ്റ് ഗ്രൂപ്പുകളുടെ നിലപാട് കേരളത്തിൽ ഹൈക്കമാൻഡിന്റെ ഇടപെടലിനെ ദുർബലപ്പെടുത്തി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് കേരളത്തിലെ നേതാക്കളോട് കടുത്ത വാക്കിൽ സംസാരിക്കുന്നതിൽ നിന്ന് സോണിയയെ അടക്കം വിലക്കിയതോടെ സംസ്ഥാന കോൺഗ്രസ് നാഥനില്ല കളരിയായി മാറി. ജെബി മേത്തർ സംസ്ഥാനത്തെ ഒരു ഗ്രൂപ്പിന്റെയും സ്ഥാനാർഥി ആയിരുന്നില്ല .എ കെ ആന്റണി തനിക്കുള്ള സ്വാധീനം ഒരിക്കൽ കൂടി തെളിയിച്ചതോടെ സംസ്ഥാനത്തെ ഗ്രൂപ്പ് മാനേജർമാർ അപ്രസക്തരായി. ഇതും സംഘാടന തിരഞ്ഞെടുപ്പിൽ മുന്നോട്ടുള്ള പോക്കിനെ തടസപ്പെടുത്തിയിട്ടുണ്ട്.

Eng­lish Summary:Sudhakaran’s semi-cadre is falling; The Con­gress reor­ga­ni­za­tion is falling apart halfway
You may also like this video

Exit mobile version