പാകിസ്ഥാനിലെ ഷിയാ മതകേന്ദ്രത്തിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 31 മരണം. 169ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തുള്ള ഖാദിജത്തുൽ കുബ്ര ഇമാംബർഗയിലാണ് ആക്രമണം നടന്നത്. ഇമാംബർഗയുടെ കവാടത്തിൽ വച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അക്രമി ഒരു വിദേശ പൗരനാണെന്നും തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാ(ടിടിപി)നുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. അക്രമി ആദ്യം വെടിയുതിർക്കുകയും പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനം നടന്ന സ്ഥലത്തും പരിസരത്തും സുരക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി മാറ്റിയതിനാൽ ഇസ്ലാമാബാദിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സ്ഫോടനം നടന്ന സ്ഥലത്തും പരിസരത്തും സുരക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയപ്പോഴാണ് ആക്രമണവും നടന്നത്. ആക്രമണത്തെ പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സെനറ്റ് പ്രതിപക്ഷ നേതാവ് അല്ലാമ രാജ നാസിർ അബ്ബാസ് എന്നിവർ അപലപിച്ചു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു.
ആക്രമണത്തെ ശക്തമായി അപലപിച്ച അബ്ബാസ്, ആരാധനാലയങ്ങൾ ലക്ഷ്യമിടുന്നത് മാനവികതയ്ക്കും മതത്തിനും സാമൂഹിക മൂല്യങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും ഒരു സാഹചര്യത്തിലും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. കഴിഞ്ഞ വർഷം ഇസ്ലാമാബാദിലെ ഒരു ജില്ലാ കോടതിക്ക് പുറത്ത് ചാവേർ ബോംബാക്രമണം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായത. ഈ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.

