Site iconSite icon Janayugom Online

സൂയിസൈഡ് പോയിന്റ്

കരമാസ ചേലിനെ
അത്രമേൽ സ്നേഹിച്ച
മഞ്ഞുതുള്ളി
ഹൃദയംകൊണ്ട് അവർ
പരസ്പരം സ്നേഹത്താൽ നുള്ളി
ഗാഢമായി പുൽകി
പുതിയ മാസത്തിന്റെ
പുതുമോടി കണ്ടപ്പോൾ
മറുകണ്ടം ചാടി
അങ്ങനെ മഞ്ഞ് വഞ്ചിക്കപ്പെട്ടു
അതിന്റെ കണ്ണുനിറയുന്നത്
സൂര്യൻ മാത്രം കണ്ടു
പൊൻവെയിൽ തൂവാലയാൽ
അതിനെ അപ്പാടെ ഒപ്പിയെടുക്കുന്നു
സഹിക്കവയ്യാതെ
ഇലത്തുമ്പ് മലയുടെ
സൂയിസൈഡ് പോയിന്റിൽ നിന്നും
താഴേക്ക് ചാടി
മരിച്ചവരായി തുള്ളികൾ
താഴെ വീണ്
ചിതറിത്തെറിച്ച് കിടപ്പുണ്ട്;
പ്രണയത്തിന്റെ കുളിരുള്ള
ദേഹങ്ങൾ, മോഹങ്ങൾ
പ്രാവുകൾ വന്ന്
കൊത്തിയെടുത്ത് തിന്നുന്നു;
നീയെന്ന മാത്രം ചിന്തയുടെ
മഴവില്ല് പ്രതിഫലിച്ച
തുള്ളി അവശിഷ്ടങ്ങളെ
ശേഷം നീട്ടി കുറുകുന്നു
ചില സ്നേഹങ്ങൾ അങ്ങനെയാണ്
മരിച്ചിട്ടും മരിക്കാതെ
മുറിച്ചിട്ടും മുറിയാതെ
ആരിലൂടെയെങ്കിലും
തുടിച്ചു കൊണ്ടേയിരിക്കും 

Exit mobile version