ബലാത്സംഗത്തിനിരയായി ഗർഭിണിയായ പെൺകുട്ടിയുടെ ഗർഭഛിദ്ര ആവശ്യത്തിൽ വിധി പറയുന്നത് നീട്ടിവെച്ച ഗുജറാത്ത് ഹൈകോടതി നടപടിക്കെതിരെ അതൃപ്തി പ്രകടമാക്കി സുപ്രീംകോടതി. 26 ആഴ്ചയായ ഗർഭം അലസിപ്പിക്കുന്നതിന് മെഡിക്കൽ ബോർഡ് അനുകൂലമായി റിപ്പോർട്ട് നൽകിയിട്ടും കോടതി ഉത്തരവിട്ടില്ല. വിലയേറിയ സമയമാണ് പാഴാകുന്നതെന്നും ഇത്തരമൊരു കാര്യം എങ്ങനെയാണ് നീട്ടിവെക്കുന്നതെന്നും ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
ആഗസ്റ്റ് ഏഴിനാണ് ഗർഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് പെൺകുട്ടി ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍ ആഗസ്റ്റ് എട്ടിന് ഹര്‍ജി പരിഗണിച്ച കോടതി മെഡിക്കൽ ബോർഡിന്‍റെ പരിഗണനക്ക് വിട്ടു. ആഗസ്റ്റ് 10ന് മെഡിക്കൽ ബോർഡ് കോടതിക്ക് അനുകൂല റിപ്പോർട്ട് നൽകി. 11ന് റിപ്പോർട്ട് പരിഗണിച്ച കോടതി കേസ് ആഗസ്റ്റ് 23ലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പെൺകുട്ടി സുപ്രീംകോടതിയെ സമീപിച്ചത്. ശനിയാഴ്ച പ്രത്യേക സിറ്റിങ്ങിലാണ് കോടതി കേസ് പരിഗണിച്ചത്.
English Summary:Supreme Court criticizes Gujarat High Court