Site icon Janayugom Online

മണിപ്പൂർ കലാപം: ഗോത്രവർഗക്കാർക്ക് സുരക്ഷയൊരുക്കണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഗോത്രവർഗക്കാർക്ക് സുരക്ഷയൊരുക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മണിപ്പൂർ ട്രൈബൽ ഫോറം സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഹർജി ജൂലെെ മൂന്നിലേക്ക് മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് ഹർജി മാറ്റിയത്.

അക്രമം രൂക്ഷമായ ചുരാചന്ദ്പൂർ, ചന്ദേൽ, കാങ്പോക്പി, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ ഗോത്രവർഗക്കാർക്ക് സുരക്ഷയൊരുക്കണമെന്നും സൈന്യത്തെ ഇറക്കണമെന്നും മുഴുവൻ ക്രമസമാധാന ചുമതലയും സൈന്യത്തിന് കൈമാറണമെന്നുമായിരുന്നു ആവശ്യം. അക്രമം അവസാനിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിട്ടും 70ഓളം ഗോത്രവർഗക്കാർ കൊല്ലപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി എത്രയും വേഗം ഇടപെട്ടില്ലെങ്കിൽ കൂടുതൽ പേർ കൊല്ലപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, സുരക്ഷാ സേന ചുമതലയേറ്റെടുത്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. നേരത്തെയും ഈ ആവശ്യവുമായി ഹര്‍ജികൾ വന്നിരുന്നു. വെക്കേഷന് ശേഷം പരിഗണിക്കാമെന്നാണ് അന്ന് കോടതി പറഞ്ഞതെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.

എന്നാൽ, ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സൈന്യത്തെ നിയോഗിക്കാൻ ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

Eng­lish Sum­ma­ry: Supreme Court denies urgent hear­ing of plea seek­ing Army pro­tec­tion for Kukis in strife-torn Manipur
You may also like this video

Exit mobile version